തിരുവനന്തപുരം : വീട്ടുകാരറിയാതെ കാമുകിയുമായി കടന്ന യുവാവ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വാഹനാപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. തിരുവനന്തപുരം കോലിയക്കോടാണ് അപകടമുണ്ടായത്. അപകടശേഷം പെൺകുട്ടിയുടെ വീടുമായി പോലീസ് ബന്ധപ്പെട്ടപ്പോളാണ് പെൺകുട്ടി വീട്ടിൽ ഇല്ലെന്ന് വീട്ടുകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്.
കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള 18 വയസുള്ള പെൺകുട്ടിയുമായി വിഴിഞ്ഞം സ്വദേശിയായ ഷമീർ(24) ഓൺലൈനിലൂടെയാണ് പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയമായി. കാഞ്ഞിരപ്പള്ളി പെൺകുട്ടിയുടെ വീട്ടിൽ നിന്നും പെൺകുട്ടിയുമായി വിഴിഞ്ഞത്തേക്ക് പോകുന്ന വഴി കോലിയക്കോട് പുലന്തറയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ റോഡിനോട് ചേർന്നുള്ള മതിലിലിടിക്കുകയായിരുന്നു. പുലർച്ചെ അഞ്ചുമണിക്കാണ് അപകടം നടന്നത്.
ഷമീറുമായി പെൺകുട്ടിക്ക് അടുപ്പം ഉള്ളതായി രക്ഷിതാക്കൾക്ക് അറിവുണ്ടായിരുന്നു. 18 വയസ് മാത്രമേ ആയിട്ടുള്ളു എന്നതിനാൽ രണ്ടുവർഷം കഴിഞ്ഞ് വിവാഹത്തേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു രക്ഷിതാക്കൾ അറിയിച്ചിരുന്നത്. ഇതേതുടർന്നാണ് പെൺകുട്ടിയെ വീട്ടുകാരറിയാതെ യുവാവും ബന്ധുക്കളും ചേർന്ന് വിളിച്ചിറക്കിക്കൊണ്ട് പോയത്.
അപകടത്തിൽ ഷമീറിന്റെ ബന്ധുക്കളായ ഹക്കീം (24) സുബൈദ് (24) എന്നിവർക്കും പെൺകുട്ടിക്കും പരിക്കേറ്റു. കാറിന്റെ എയർബാഗ് അപകടസമയത്ത് പ്രവർത്തിച്ചതിനാൽ വാഹനം ഓടിച്ചിരുന്ന സുബൈദിന് നിസാര പരിക്കുകൾ മാത്രമേയുള്ളു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു. അപകടത്തിൽ പരിക്കേറ്റ നാലുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.