ദില്ലി : കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിൽ അതൃപ്തി സോണിയ ഗാന്ധിയെ നേരിട്ടറിയിച്ച് ഉമ്മൻചാണ്ടി. പാർട്ടി പുന:സംഘടനയുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധവും നിലപാടും ഹൈക്കമാണ്ടിനെ അറിയിക്കാനാണ് ഉമ്മൻചാണ്ടി സോണിയഗാന്ധിയെ നേരിൽ കണ്ടത്. കെ പി സി സി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അടങ്ങുന്ന നിലവിലെ നേതൃത്വം ഏകപക്ഷീയ നിലപാട് എടുക്കുകയാണെന്ന് ഉമ്മൻചാണ്ടി സോണിയ ഗാന്ധിയെ അറിയിച്ചു.
എല്ലാ നേതാക്കളേയും വിശ്വാസത്തിലെടുക്കണം. പുന:സംഘടന തുടരുണ്ടോയെന്ന് എഐസിസി വ്യക്തത വരുത്തണമെന്നും ഉമ്മൻചാണ്ടി സോണിയഗാന്ധിയെ അറിയിച്ചു. കേരളത്തിലെ വിഷയം ചർച്ചയായെന്നും എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു. സംഘടന തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ പുന:സംഘടന വേണ്ടെന്നും നടപടികൾ നിർത്തിവെയ്ക്കണമെന്നുമാണ് ഉമ്മൻചാണ്ടിയുടെ ആവശ്യം. ഇതേ നിലപാടാണ് രമേശ് ചെന്നിത്തലക്കും.
ഇതിനിടെ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഹൈക്കമാണ്ടിന് നിരവധി പരാതികൾ ലഭിച്ചു. ഇരുവരുടെയും നീക്കം പാർട്ടിയെ തകർക്കാൻ ആണെന്നാണ് പരാതി. പുന:സംഘടനക്കെതിരായ നീക്കത്തിൽ നിന്ന് ഇരുവരെയും പിന്തിരിപ്പിക്കണമെന്നും പരാതിക്കാർ ഹൈക്കമാണ്ടിനോട് ആവശ്യപ്പെടുന്നുണ്ട്. ഈ നേതാക്കൾ തലമുറ മാറ്റത്തെ എതിർക്കുന്നത് മക്കൾക്ക് വേണ്ടിയാണെന്നും ഒരു വിഭാഗം നേതാക്കൾ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ പറയുന്നു.





























