തിരുവനന്തപുരം : റീജനൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പൊതുജനങ്ങളിൽനിന്നും ഏജന്റുമാർ മുഖേന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് 53 ആർടിഒ ജെആർടിഒ ഓഫീസുകളിൽ ഓപ്പറേഷൻ ജാസൂസ് എന്ന പേരിൽ പരിശോധന നടത്തിയത്. കണ്ടെത്തിയ ക്രമക്കേടുകൾ വിശദമായ പരിശോധനയ്ക്കു വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിനു കൈമാറും.
കോട്ടയം ആർടി ഓഫിസിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായും അടിമാലി ആർടി ഓഫീസിൽ ഗൂഗിൾ പേ വഴി 97,000 രൂപ ഏജന്റുമാർ നൽകിയതായും വ്യക്തമായി. ചങ്ങനാശേരി ആർടി ഓഫീസിലെ ഉദ്യേഗസ്ഥനു ഡ്രൈവിങ് സ്കൂൾ ഏജന്റുമാർ വഴി ഗൂഗിൾ പേയിലൂടെ 72,200 രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർടി ഓഫിസിലെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഗൂഗിൾ അക്കൗണ്ടിലേക്കു വിവിധ ഡ്രൈവിങ് സ്കൂൾ ഏജന്റുമാരിൽനിന്നും 15,790 രൂപ നൽകിയതായും നെടുമങ്ങാട് ഓട്ടോ കൺസൽട്ടൻസി ഓഫീസിൽനിന്നും 1,50,000 രൂപയും കൊണ്ടോട്ടി ആർടി ഓഫീസ് വളപ്പിലെ ഏജന്റിന്റെ കാറിൽ നിന്നും 1,06,205 രൂപയും, ആലപ്പുഴ ആർടി ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന രണ്ടു ഏജന്റുമാരിൽ നിന്നായി 72,412 രൂപയും പിടിച്ചെടുത്തു.
വെള്ളരിക്കുണ്ട് ജോയിന്റ് ആർടി ഓഫീസിലുണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽ നിന്നായി 38,810 രൂപയും കോട്ടയം ആർടി ഓഫീസിൽ നടന്ന മിന്നൽ പരിശോധനയിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരുടെ പക്കൽ നിന്നും കൃത്യമായ രേഖകളില്ലാത്ത 36,050 രൂപയും കണ്ടെത്തി. ചടയമംഗലം ആർടി ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽ നിന്നായി 32,400 രൂപയും കൊട്ടാരക്കര ആർടി ഓഫീസിനുള്ളിൽ കാണപ്പെട്ട ഏജന്റിന്റെ പക്കൽ നിന്നും 34,300 രൂപയും പിടിച്ചെടുത്തു.
പാലക്കാട് ആർടി ഓഫീസിലെ രണ്ട് ഏജന്റുമാരുടെ പക്കൽ നിന്നും 26,900 രൂപയും റാന്നി ആർടി ഓഫീസിൽ ഉണ്ടായിരുന്ന ഏജന്റിൽ നിന്നും 15,500 രൂപയും പത്തനംതിട്ട ആർടി ഓഫിസിൽ ഉണ്ടായിരുന്ന ഏജന്റിന്റെ പക്കൽ നിന്നും 14,000 രൂപയും കണ്ടെത്തി. പുനലൂർ ജെആർടി ഓഫീസിനുള്ളിൽ കാണപ്പെട്ട ഏജന്റിന്റെ പക്കൽ നിന്നും 8,100 രൂപയും കരുനാഗപ്പള്ളി ആർടി ഓഫീസിലെ ഏജന്റിൽ നിന്നും 7,930 രൂപയും കാക്കനാട്ടെ ആർടി ഓഫീസ് ഏജന്റിൽ നിന്നും 8,000 രൂപയും വിജിലൻസ് പിടിച്ചെടുത്തു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ 9447789100 എന്ന വാട്സാപ് നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർഥിച്ചു.































