കൊച്ചി: തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയ ഓപ്പറേഷന്‍ കമലം ആസൂത്രണം ചെയ്തത് അമൃതാ ആശുപത്രിയുടെ പ്രധാന ചുമതലക്കാരനായ ഡോക്ടറായ സ്വാമി. തെലുങ്കാന പോലീസ് സംഘം അമൃതാ ആശുപത്രിയിലെ ഓഫീസും താമസിച്ചിരുന്ന മുറിയും പരിശോധിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശോധനയും ചോദ്യം ചെയ്യലും പൂര്‍ത്തിയാക്കിയ പോലീസ് സംഘം ഉച്ചയ്ക്ക് മുന്‍പ് തിരികെ പോയതാണ് സൂചന. ഡോക്ടര്‍ സ്വാമിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി അഭ്യൂഹം ഉയരുന്നു. സ്വാമിയുടെ മൊബൈല്‍ ഫോണുകളും നിരവധി രേഖകളും പോലീസ് പിടിച്ചെടുത്തു. റെയ്ഡ് വിവരം ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
പോലീസ് ചോദ്യം ചെയ്ത സ്വാമിയെ ഏറെ നാളുകള്‍ക്ക് മുന്‍പ് തന്നെ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയതായിട്ടാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. മറ്റു കാര്യങ്ങളെപ്പറ്റി അധികൃതരുടെ ഭാഗത്ത് നിന്നും മറുപടി ലഭിച്ചിട്ടില്ല. തെലങ്കാന പോലീസ് ഔദ്യോഗികമായി ഇക്കാര്യം പുറത്ത് വിടുമെന്നാണ് വിവരം. ഈ സ്വാമിയാണ് തുഷാര്‍ വെള്ളാപ്പള്ളിയിലൂടെ ഓപ്പറേഷന്‍ കമലയുടെ ഏജന്റായതെന്നാണ് തെലുങ്കാനാ പോലീസിന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ അപ്രതീക്ഷിത റെയ്ഡുകള്‍ നടത്തിയത്.
സ്വാമിയെന്ന് വിളിപ്പേരുള്ള ഇയാള്‍ സന്യാസ ദീക്ഷ നേടിയിട്ടില്ല. എന്നാല്‍ അറിയപ്പെടുന്നത് സ്വാമിയെന്ന വിളിപ്പേരിലാണ്. തെലുങ്കാനയില്‍ സന്യാസിയായ ഒരാള്‍ വഴിയാണ് ഓപ്പറേഷന്‍ കമലത്തിന്റെ സാധ്യതകള്‍ തേടിയത്. ഇതിന് പിന്നില്‍ കൊച്ചിയിലെ സ്വാമിയാണെന്നും എസ് എന്‍ ഡി പി നേതാവും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇവരെ എല്ലാം പരിചയപ്പെടുത്തി കൊടുത്തത് ഈ സ്വാമിയാണെന്നുമാണ് ഉയരുന്ന ആരോപണം.
കെസിആറിനെ അട്ടിമറിക്കാനുള്ള കേസില്‍ ആരോപണ വിധേയനാകുന്ന രണ്ടാമത്തെ മലയാളിയാണ് കൊച്ചിയിലെ സ്വാമി. കേസില്‍ ആരോപണ വിധേയനായ തുഷാറിനെ അറസ്റ്റു ചെയ്യാനും തെലുങ്കാനാ പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. ഒരു ആശുപത്രിയില്‍ തുഷാര്‍ ചികില്‍സയിലാണെന്നാണ് ലഭിക്കുന്ന വിവരം. ഏതു സമയവും കേരളത്തില്‍ നിര്‍ണ്ണായക അറസ്റ്റുകള്‍ ഉണ്ടാകുമെന്ന സൂചനയാണ് തെലുങ്കാനാ പോലീസ് നല്‍കുന്നത്. സംശയ നിഴലിലുള്ള സ്വാമിയുടെ ഫോണ്‍ രേഖകളും തെലുങ്കാന പോലീസ് ശേഖരിച്ചിട്ടുണ്ട്. നിര്‍ണ്ണായക വിവരങ്ങള്‍ ഇതിലുണ്ടെന്നാണ് സൂചന. ദേശീയ നേതൃത്വത്തിലെ ബിജെപിയിലെ പ്രമുഖനിലൂടെ തുഷാറും സ്വാമിയുമായി ചേര്‍ന്ന് നടത്തിയാണ് ഈ ഇടപാടെന്നാണ് തെലുങ്കാനാ പോലീസ് ആരോപിക്കുന്നത്.
ബിഡിജെഎസ് അധ്യക്ഷന്‍ കൂടിയായ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു രംഗത്തു വന്നിരുന്നു. തെലങ്കാനയിലെ ബിജെപിയുടെ ‘ഓപ്പറേഷന്‍ കമലത്തിന് ‘ പിന്നില്‍ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നും അറസ്റ്റിലായ മൂന്ന് ഏജന്റുമാരും ബന്ധപ്പെട്ടത് തുഷാറിനെയായിരുന്നുവെന്നും കെസിആര്‍ ആരോപിച്ചിരുന്നു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവന്‍ ഓപ്പറേഷന്റെയും ചുമതല തുഷാര്‍ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി ആരോപിച്ചത്. കേസില്‍ അറസ്റ്റിലായ മൂന്ന് ഏജന്റുമാരും തുഷാറിനെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ വിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു. ഇതിന് പിന്നാലെയാണ് അന്വേഷണം കൊച്ചിയിലെ സ്വാമിയിലേക്ക് എത്തുന്നത്.
തുഷാര്‍, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആര്‍ ആരോപിച്ചിരുന്നു. 100 കോടിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. നാല് സര്‍ക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ സര്‍ക്കാരുകളെ കൂടി വീഴ്ത്താനായിരുന്നു പദ്ധതിയിട്ടത്. ഏജന്റുമാര്‍ ടിആര്‍ എസ് എംഎല്‍എമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെസിആര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ തെലുങ്കാനാ പോലീസ് നടത്തിയ അന്വേഷണമാണ് കൊച്ചിയിലേക്ക് എത്തിയത്. നിലവില്‍ കേരള എന്‍ഡിഎ കണ്‍വീനറാണ് തുഷാര്‍. എന്നാല്‍ ഉയര്‍ന്ന ആരോപണങ്ങള്‍ തുഷാര്‍ നിഷേധിച്ചിരുന്നു.
































