ദില്ലി : മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അടിയന്തിര ചികിത്സ ഉറപ്പാക്കാൻ ഇടപെടണമെന്ന ഹർജി കേൾക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. സോളിസിറ്റർ ജനറലിന്റെ അഭ്യർത്ഥനയെ തുടർന്നാണ് കേസ് നാളത്തേക്ക് മാറ്റിവെച്ചത്. കാപ്പനെ ദില്ലിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നത് കേന്ദ്രം കോടതിയിൽ എതിർത്തു. പത്രപ്രവർത്തക യൂണിയന്റെ ഹർജി നിലനിൽക്കില്ലെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. അതേസമയം സിദ്ദിഖ് കാപ്പനെ മഥുരയിലെ ജയിലിൽ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നാണ് കെയുഡബ്ല്യുജെയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചത്.
കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാപ്പനെ ദില്ലിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം. സിദ്ദിഖ് കാപ്പന്റെ ഭാര്യയും പത്രപ്രവർത്തക യൂണിയൻ ദില്ലി ഘടകവും നല്കിയ ഹർജിയാണ് സുപ്രീംകോടതിക്ക് മുമ്പാകെയുള്ളത്. കാപ്പന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ യുപി മുഖ്യമന്ത്രിക്ക് കത്ത് നല്കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും കാപ്പനെ ദില്ലിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ആദിത്യനാഥിന് കത്ത് നൽകിയിരുന്നു. സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെടണമെന്നും എഡിറ്റേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു.
നിലവില്‍ മധുരയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് സിദ്ദിഖ് കാപ്പന്‍. കൊവിഡ് രോഗബാധിതനായ കാപ്പനെ ജയിലിൽ ശുചിമുറിയിലേക്ക് പോയപ്പോൾ അവിടെ കുഴഞ്ഞുവീണതിനെത്തുടർന്നാണ് കാപ്പനെ ആശുപത്രിയിലേക്ക് മാറ്റിയത്.





























