തിരുവനന്തപുരം: ആസൂത്രണമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ക്ഷേമാശ്വാസ നടപടികൾ പൂർണമായും കയ്യൊഴിഞ്ഞു. സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണ് മിഷൻ സമുദ്ര പദ്ധതി. കിഫ്ബിയുടെയും ലൈഫ് മിഷന്‍റെയും ചിറകരിയുന്ന നയമാണ് ബജറ്റിലുള്ളതെന്നും പിണറായി വിജയൻ ആരോപിച്ചു. ധവളപത്രം സർക്കാർ വികസന പ്രവർത്തനങ്ങളിൽ നിന്ന് പിൻവാങ്ങുന്നതിനുള്ള മുൻകൂർ ജാമ്യമാണ്. സർക്കാരിന്‍റെ സ്വാഭാവിക ബാധ്യതകളെ പെരുപ്പിച്ചു കാണിക്കുന്നു. വരവിൽ ഉണ്ടാകുന്ന വർധനവ് മറച്ചു പിടിക്കുകയാണ്. ഇത് ബോധപൂർവ്വം ചെയ്തതാണ്. നവകേരള സ്വപ്നം പൂർണമായും കൈയൊഴിഞ്ഞു. ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ബ്ലൂ പ്രിന്‍റ് ഇല്ല. ക്ഷേമ ആശ്വാസം നടപടികൾ വികസനങ്ങളും പൂർണ്ണമായും കയ്യൊഴിഞ്ഞുവെന്നും പിണറായി കുറ്റപ്പെടുത്തി.
നേരത്തെയുള്ള ചില പ്രഖ്യാപനങ്ങൾ പേരു മാറ്റി അവതരിപ്പിച്ചു. അതിദാരിദ്ര്യ നിർമാര്‍ജനത്തിന്‍റെ തുടർച്ച സംബന്ധിച്ച കാര്യങ്ങളും ബജറ്റിൽ ഇല്ല. വൻകിട കമ്പനികൾക്ക് വീരം കുറഞ്ഞ മദ്യം വലിയതോതിൽ നിർമിക്കാനുള്ള അവസരം നൽകി. വൻകിട കോർപ്പറേറ്റ് താൽപര്യം ഇവിടെ ഉയർന്നുവരുന്നു. വീര്യം കുറഞ്ഞ മദ്യം ഉൽപാദനം കാർഷിക രംഗത്ത് വലിയ ഗുണം ചെയ്യുന്ന കാര്യമാണ് അതിനെക്കുറിച്ച് പരാമർശിക്കുന്നില്ല.ധവള പത്രത്തിന്‍റെ പ്രധാന ഊന്നൽ സ്വകാര്യമേഖലയ്ക്ക് വലിയ അവസരം നൽകുന്നത് ആയിരുന്നു. അത് തന്നെയാണ് ബജറ്റിലും ഉള്ളത്. ധാതുമണൽ ഖനനം സ്വകാര്യമേഖലയ്ക്ക് നൽകുന്നതാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട്. അതുതന്നെയാണ് യുഡിഎഫ് സർക്കാരും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.




























