ഡൽഹി : കേരളത്തിലെ അടുത്ത പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിനായുള്ള സിപിഎം പോളിറ്റ് ബ്യൂറോയുടെ നിർണായക യോഗം ഇന്ന് നടക്കും. സംസ്ഥാന സെക്രട്ടറിയറ്റിന്റെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും ഇക്കാര്യത്തിൽ പിബി അന്തിമ തീരുമാനമെടുക്കുക. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നതിന് പോളിറ്റ് ബ്യൂറോ അനുമതി നൽകിയേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയുടെ കാരണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള പ്രാഥമിക റിപ്പോർട്ട് സംസ്ഥാന ഘടകം കഴിഞ്ഞ ദിവസം പിബിക്ക് മുൻപിൽ സമർപ്പിച്ചിരുന്നു.
ഈ തിരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ച ചർച്ചകൾ പൂർത്തിയാക്കിയ ശേഷമായിരിക്കും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. പരാജയ കാരണങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകൾ യോഗത്തിന് ശേഷം പാർട്ടി ജനറൽ സെക്രട്ടറി വിശദീകരിക്കാൻ സാധ്യതയുണ്ട്.
അതേസമയം, മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ ആവശ്യത്തോടു സിപിഎം നേതൃത്വം ഇതുവരെ അനുകൂലമായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. ഇതുവരെ ഇല്ലാത്ത ഇത്തരമൊരു കീഴ്‌വഴക്കത്തോടു സിപിഎം എങ്ങനെ പ്രതികരിക്കുമെന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. ഇന്നത്തെ പോളിറ്റ് ബ്യൂറോ യോഗത്തോടെ ഇക്കാര്യങ്ങളിലൊക്കെ ഒരു അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.






























