തിരുവനന്തപുരം : വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷിനയുടെ ചികിത്സ ഏറ്റെടുത്ത് യുഡിഎഫ്. ഹർഷിനക്ക് അത്യാവശ്യമായ ചികിത്സ യുഡിഎഫ് നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹർഷിനയുടെ കേസ് കേരളത്തിന് അപമാനകരമായ സംഭവം. കഠിനമായ വേദനയിലൂടെയാണ് ഹർഷിന കടന്ന് പോയത്. ഇപ്പോഴും ഹർഷിന ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. ആരോഗ്യ മന്ത്രി തന്നെ സമര പന്തലിൽ എത്തി. എന്നാൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു സഹായം ഉണ്ടായില്ല. സർക്കാർ ഒരു സഹായവും ചെയ്യുന്നില്ല. കേസിനും തുടർചികിത്സക്കും സർക്കാർ ഒരു സഹായം ചെയ്യുന്നില്ല . ഈ അവഗണന സർക്കാർ അവസാനിപ്പിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ചികിത്സാപ്പിഴവിനെ തുടര്‍ന്ന് താന്‍ ഇപ്പോഴും അനുഭവിച്ചുവരുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വേദനയ്ക്കും നഷ്ടപരിഹാരം നല്‍കണമെന്നും സര്‍ക്കാര്‍ തന്റെ തുടര്‍ ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഹര്‍ഷിനയുടെ ആവശ്യം. ഇന്ന് രാവിലെ 10 മണിക്കാണ് ഹർഷീനയുടെ സമരത്തിന്റെ ഉദ്ഘാടനം വി ഡി സതീശൻ നിർവഹിച്ചത്.
2017 നവംബര്‍ 30 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് നടത്തിയ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രികകുടുങ്ങിയത്. വര്‍ഷങ്ങളോളം വയറ്റില്‍ കുടുങ്ങിയ കത്രികയുടെ വേദന പേറിയ ഹര്‍ഷിനയുടെ ദുരവസ്ഥ മാധ്യമങ്ങൾ ആദ്യമായി പുറംലോകത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ദുരിതം അനുവഭവിക്കുകയാണെന്ന് ഹര്‍ഷിന പറയുന്നു. രണ്ടരവര്‍ഷം മുന്‍പ് വയറ്റില്‍ നിന്ന് കത്രിക പുറത്തെടുത്തു. പക്ഷേ ഇപ്പോള്‍ മുന്‍പുണ്ടായിരുന്നതിനേക്കാള്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളാണ് താന്‍ ഇപ്പോള്‍ നേരിടുന്നത്. ആരോഗ്യമന്ത്രി അടക്കമുള്ളവര്‍ അടുത്തെത്തി 15 ദിവസത്തിനുള്ളില്‍ നീതി നടപ്പാക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ വാക്കുകൊണ്ട് പറഞ്ഞതല്ലാതെ ആരും നീതിയുടെ അടുത്ത് പോലും എത്തിയിട്ടില്ല. അവസാന പ്രതീക്ഷയായ കോടതിയില്‍ പോലും സര്‍ക്കാര്‍ കൂടെയുണ്ടെന്ന് പറഞ്ഞതല്ലാതെ വേറൊന്നും നടന്നില്ല. പ്രതികളായ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി കൊടുക്കുകയും തനിക്ക് വേണ്ടി വാദിക്കേണ്ടിയിരുന്ന പ്രോസിക്യൂഷന്‍ മൗനമായി ഇരിക്കുകയുമാണ് അവിടെ ഉണ്ടായതെന്നും ഇത്രയും അനുഭവിച്ചയാള്‍ക്ക് നീതി നല്‍കിയില്ലെങ്കില്‍ വേറെ ആര് അത് നല്‍കുമെന്നും ഹര്‍ഷിന ചോദിക്കുന്നു. വലിയ പിഴവ് സംഭവിച്ചിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധമുണ്ടെന്നും ഹര്‍ഷിന പറഞ്ഞിരുന്നു.





























