തെലങ്കാന: തെലങ്കാനയിൽ പോക്സോ കേസ് പ്രതി ആറ് പേരെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കിയ നിലയിൽ. 29കാരനായ പി. രാജ്കുമാറാണ് കൊലപാതക ശേഷം ജീവനൊടുക്കിയത്. പോക്സോ പരാതി നൽകിയ 17കാരിയായ പെൺകുട്ടിയെയും പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും സ്വന്തം ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറ് പേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസിന്റെ നിഗമനം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. ഹൈദരാബാദിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെയുള്ള പെഞ്ചെർല ഗ്രാമത്തിലെ ഒരു വയലിലാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം പോക്സോ കേസിൽ പരാതി നൽകിയ പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തിയ ശേഷം തനിക്കെതിരെ പോക്സോ കേസ് നൽകിയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.
ഇതിന് ശേഷമാണ് ഇയാൾ സ്വന്തം ഭാര്യയെയും രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയത്. മൃതദേഹത്തിന് സമീപം ഒരു കീടനാശിനി കുപ്പി കണ്ടെടുത്തതായി ചെവല്ല ഡിസിപി പറഞ്ഞു. ഇയാളുടെ ഫോൺ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഇയാൾ ഫോണിൽ ചിത്രീകരിച്ച വീഡിയോയിൽ കടക്കെണിയെക്കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്.





























