തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ വെള്ളപൂശാനുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ശ്രമം നിലമ്പൂരിൽ രാഷ്ട്രീയമായി യു ഡി എഫിന് തിരിച്ചടിയായെന്ന വിലയിരുത്തലില്‍ പ്രശ്നപരിഹാരത്തിനായി കോൺഗ്രസ് നേതാക്കളുടെ “വോട്ടപ്പാച്ചിൽ”. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രശ്നം പരിഹരിക്കുന്നതിന് പ്രമുഖരായ മുസ്ലീം, ക്രിസ്ത്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ സന്ദർശനം നടത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഈ നീക്കം. പ്രിയങ്കാ ഗാന്ധി ഞായറാഴ്ച നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയിലുമായി അടുപ്പമുള്ള സണ്ണി ജോസഫ് വെള്ളിയാഴ്ച അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി.
താമരശ്ശേരി രൂപതയുടെ കീഴിലുള്ള കത്തോലിക്കാ കോൺഗ്രസ്, കോൺഗ്രസ് – വെൽഫെയർ പാർട്ടി സഖ്യത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രസ്താവന പുറപ്പെടുവിച്ചതിനെ തുടർന്നാണ് കൂടിക്കാഴ്ച. കെപിസിസി പ്രസിഡന്റ് പാർട്ടിയുടെ നിലപാട് ബിഷപ്പിനോട് വ്യക്തമാക്കിയതായാണ് അറിയുന്നത്. സഭയുടെ പിന്തുണയും അദ്ദേഹം തേടി. സണ്ണി ജോസഫ് കത്തോലിക്കാ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയതായി സഭയുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. സമസ്ത കേരള ജം-ഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായും കെപിസിസി പ്രസിഡന്റ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തി. ജമാഅത്തെ ഇസ്ലാമിക്ക് പ്രതിപക്ഷ നേതാവ് നൽകിയ ‘ ഗുഡ് സർട്ടിഫിക്കറ്റ്’ അനാവശ്യമായ ഒന്നായിരുന്നുവെന്ന് യുഡിഎഫ് ഘടകകക്ഷികൾക്കിടയിൽ വിമർശനമുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ പോലും ദൂരവ്യാപകമായ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു രാഷ്ട്രീയ ആയുധം സിപിഎമ്മിനും ബിജെപിക്കും ഇത് നൽകിയെന്ന് അവർ കരുതുന്നു.





























