ന്യൂഡൽഹി : വനിതാ സംവരണ നിയമ ഭേദഗതിയിലെ വിമർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി പ്രതിപക്ഷപാർട്ടികൾ. സ്ത്രീകളെ മറയാക്കുന്നത് അപമാനകരമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ വഞ്ചനാപരമായ ശ്രമങ്ങൾക്കായിരുന്നു പ്രധാനമന്ത്രി ക്ഷമ ചോദിക്കേണ്ടതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മാതൃക പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ദുരുപയോഗമാണിതെന്ന് പി സന്തോഷ് കുമാർ പ്രതികരിച്ചു. പരാജയം മറച്ചുവെക്കാൻ കെട്ടിച്ചമച്ച അഭിസംബോധനയാണ് പ്രധാനമന്ത്രി നടത്തിയതെന്ന് പി സന്തോഷ് കുമാർ പറഞ്ഞു. പ്രധാനമന്ത്രിയുടേത് ദയനീയവും പക്ഷപാതപരവും വിവാദപരവുമായ പ്രസംഗമെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
ഒരു വാർത്താസമ്മേളനം ആയിരുന്നു കൂടുതൽ ഉചിതം. എന്നാൽ വാർത്താ സമ്മേളനം നടത്താനുള്ള ധൈര്യം പ്രധാനമന്ത്രിക്ക് ഇല്ലെന്ന് ജയ്റാം രമേശ് പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്യുന്നു എന്നു പറയുന്നതിനേക്കാൾ ദുഃഖ പ്രസംഗം എന്ന് വിശേഷിപ്പിക്കുന്നതാവും ശരിയെന്ന് ജയ്റാം രമേശ് പരിഹസിച്ചു. കോൺഗ്രസ് ആധാർ, ജിഎസ്ടി എന്നിവയെ എതിർത്തു എന്നു പറയുന്നത് തെറ്റായ അവകാശവാദമാണ്. രണ്ടും കോൺഗ്രസ് സൃഷ്ടികളാണെന്ന് ജയ്റാം രമേശ് പറഞ്ഞു. ശരിയായ മുഹൂർത്തം വരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള സംവിധാനത്തിൽ നാളെ തന്നെ ബില്ല് അവതരിപ്പിക്കാൻ കോൺഗ്രസ് വെല്ലുവിളിക്കുന്നുവെന്ന് ജയ്റാം രമേശ് പറഞ്ഞു.






























