എറണാകുളം : എറണാകുളം തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ പ്രതിഷേധം. തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്റെ അടിയന്തര യോഗത്തിനിടെ നാടകീയ രംഗങ്ങൾ. നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംമ്പറിനുള്ളിൽ കയറി. ഇവിടെ വെച്ച് കൗൺസിൽ യോഗം ചേർന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു.
എന്നാൽ സെക്രട്ടറി യോഗത്തിനെത്തിയിരുന്നില്ല. ചട്ടപ്രകാരം സെക്രട്ടറി പകരം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ യോഗം നിയന്ത്രിച്ചെന്നാണ് നഗരസഭാ അധ്യക്ഷയുടെ അവകാശവാദം. പോലീസ് സംരക്ഷണത്തിലാണ് നഗരസഭാ അധ്യക്ഷ എത്തിയത്. ഓണസമ്മാന വിവാദത്തിൽ പ്രതിപക്ഷം കൗൺസിൽ ഹാളിൽ മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നഗരസഭയുടെ 2021-22 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതി വിലയിരുത്താൻ വിളിച്ചു കൂട്ടിയ അടിയന്തര യോഗത്തിലാണ് പ്രതിഷേധം.
ഓണസമ്മാന വിവാദത്തിന് ശേഷം ചേരുന്ന ആദ്യ കൗൺസിൽ യോഗമായത് കൊണ്ട് യോഗം വലിയ പ്രതിഷേധങ്ങൾക്ക് വേദിയായി. സംഭവത്തിൽ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
കൗൺസിലർമാർക്ക് ഓണക്കോടിയ്ക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന ആരോപണമാണ് നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ ഉയർന്നത്. എന്നാൽ കൗൺസിലർമാർ തന്നെ ചതിയിൽപ്പെടുത്തിയതാണെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് അജിത തങ്കപ്പന്റെ പ്രതികരണം.
അതേസമയം വിഷയത്തിൽ അന്വേഷണം നടത്തിയ പാർട്ടി അന്വേഷണ കമ്മീഷൻ ചെയർപേഴ്സൺ പണം വിതരണം ചെയ്തിട്ടില്ലെന്നും ചെയർ പേഴ്സണെ കുടുക്കാനുള്ള നീക്കമാണ് നടന്നതെന്നുമാണ് കണ്ടെത്തിയത്. തൃക്കാക്കരയിൽ നടന്നത് പാർട്ടിയിലെ ഗ്രൂപ്പ്കളിയുടെ ഭാഗമെന്നാണ് അന്വേഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദവുമായി ബന്ധപ്പെട്ട് നടത്തിയ കോൺഗ്രസ് ജില്ല കമ്മറ്റിയുടെ അന്വേഷണ റിപ്പോർട്ട് ഉടൻ ഉണ്ടാകില്ല. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷമേ റിപ്പോർട്ട് ഉണ്ടാകു. പാർലമെന്ററി പാർട്ടിയുടെ നിർദ്ദേശം കൂടി കേട്ട ശേഷമേ അന്തിമ റിപ്പോർട്ട് കൈമാറുകയുള്ളു. പാർലമെന്ററി പാർട്ടി യോഗത്തിൽ എത്തുന്ന കൗൺസിലർമാരുടെ നിർദ്ദേശം കൂടി കേൾക്കുമെന്ന് കമ്മിഷൻ അംഗങ്ങൾ അറിയിച്ചിട്ടുണ്ട്.
തൃക്കാക്കര നഗരസഭാ ചെയർ പേഴ്സണന് അനുകൂലമായി പാർട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് ഭരണകക്ഷി കൗൺസിലർ വി.ഡി സുരേഷ്. ചെയർപേഴ്സൺ അജിത തങ്കപ്പൻ ഓണസമ്മാനമായി പണക്കിഴി നൽകിയെന്ന വാദത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് വന്നു.