ദില്ലി: ഇന്ത്യ – അമേരിക്ക വ്യാപാര കരാറിനെതിരെ പാർലമെന്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ സമ്മർദ്ദത്തിന് ഇന്ത്യ കീഴടങ്ങിയോ എന്നതാണ് പ്രതിപക്ഷത്തിന്‍റെ പ്രധാന ചോദ്യം. ഇതിനൊപ്പം തന്നെ ട്രംപിന്‍റെ ഭീഷണിക്ക് വഴങ്ങി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയോ എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. ഇക്കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്നും, പാർലമെന്‍റിൽ വിശദീകരിക്കണമെന്നും ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ഉന്നയിക്കാൻ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നൽകാനാണ് സാധ്യത. അമേരിക്കയ്ക്ക് ഇന്ത്യ കീഴടങ്ങി എന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് നൽകുമെന്നാണ് ഇന്ത്യ സഖ്യ നേതാക്കൾ അറിയിച്ചിട്ടുള്ളത്.
ജനറൽ എം എം നരവനെയുടെ പുസ്തകം രാഹുൽ ഗാന്ധി ഉന്നയിക്കുന്നത് തടഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച അഞ്ച് ദിവസവും ലോക്സഭ സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യു എസ് വ്യാപാര കരാറും പാർലമെന്‍റിനെ തീപിടിപ്പിക്കുന്നത്. ഇന്ന് ബജറ്റ് ചർച്ച തുടങ്ങാനിരിക്കെ ഇതുമായി സഹകരിക്കേണ്ടതുണ്ടോ എന്ന് രാവിലെ ചേരുന്ന ഇന്ത്യ സഖ്യ യോഗം തീരുമാനിക്കും. ബജറ്റ് ചർച്ചയുമായി സഹകരിക്കണമോ എന്നതിൽ ഇന്ത്യ സഖ്യത്തിൽ ഭിന്നതയുണ്ട്. ചർച്ചയോട് സഹകരിക്കണം എന്ന നിലപാട് പ്രതിപക്ഷത്തെ ചില പാർട്ടികൾക്കുണ്ട്. അന്തിമ തീരുമാനം രാവിലെ ചേരുന്ന യോഗത്തിലുണ്ടാകും.





























