കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ കേസിൽ ഇന്നലെ അറസ്റ്റിലായ പ്രതി സജിത്ത് ശ്യാമിനെ റിമാൻഡ് ചെയ്തു. അടുത്ത മാസം മൂന്ന് വരെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി സജിത്തിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. പോലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും. എടത്തല സ്വദേശി സജിത്ത് ശ്യാമിനെ ഇന്നലെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. അവയവക്കടത്തിലെ സാമ്പത്തിക ഇടപാടുകൾ കൈകാര്യം ചെയ്തത് സജിത്താണ് എന്ന് പോലീസ് അറിയിച്ചു. കേസിലെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന സബിത്ത് നാസറിനെ പോലീസ് നെടുമ്പാശ്ശേരിയിൽ നിന്നും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
സാബിത്തിന്‍റെ ഫോൺ വിളിയുടെ വിവരങ്ങള്‍ ഇതിനകം തന്നെ പോലീസ് മനസിലാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തി കേസില്‍ ഇരകളായവരേയും അവയവം സ്വീകരിച്ചവരേയും തിരിച്ചറിയാനാണ് പോലീസ് ശ്രമിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി 13 ദിവസത്തേക്കാണ് സാബിത്ത് നാസറിനെ കോടതി പോലീസിന് വിട്ടു കൊടുത്തിട്ടുള്ളത്. രാജ്യാന്തര അവയവ കടത്ത് കേസിലെ മുഖ്യ പ്രതി സാബിത്ത് നാസർ ഇടനിലക്കാരൻ അല്ല കേസിലെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങൾക്ക് പുറമെ ദില്ലിയിൽ നിന്നും ഇയാൾ ഇറാനിലേക്ക് അവയവ കച്ചവടത്തിനായി ആളുകളെ എത്തിച്ചു. ഇക്കാര്യത്തിനായി ഇയാൾ നടത്തിയ സാമ്പത്തിക ഇടപാടുകളെ തെളിവുകളും മൊബൈൽ ഫോണിൽ നിന്ന് കിട്ടി. കൂടുതൽ വിവരങ്ങൾക്ക് ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.