കാൺപുർ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന ദിവസത്തിലേക്ക് തങ്ങളുടെ പ്രസവം ക്രമീകരിക്കണമെന്ന ആവശ്യവുമായി യുപി യിലെ സ്ത്രീകൾ. ജനുവരി 22ന് സിസേറിയൻ നടത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരോട് അഭ്യർഥിച്ചിട്ടുള്ളത്. ജനുവരി 22ന് സിസേറിയൻ നടത്താനായി 14 അപേക്ഷകൾ രേഖാമൂലം ലഭിച്ചിട്ടുണ്ടെന്ന് ഗണേഷ് ശങ്കർ വിദ്യാർഥി മെമ്മോറിയൽ മെഡിക്കൽ കോളജിലെ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന ഡോ. സീമ ദ്വിവേദി പറഞ്ഞു. അന്നേദിവസം ആശുപത്രിയിൽ 35 സിസേറിയനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും ദ്വിവേദി പറഞ്ഞു.
ജനുവരി 22ന് മുമ്പോ ശേഷമോ തീയതിയുള്ള ഗർഭിണികളും അവരുടെ കുടുംബാംഗങ്ങളും രാമക്ഷേത്ര പ്രതിഷ്ഠാദിനം പവിത്ര ദിനമായി കണക്കാക്കി സിസേറിയൻ നടത്താൻ അഭ്യർഥിക്കുകയാണ്. പലർക്കും പൂജാരികളാണ് ശുഭകരമായ ദിനമെന്ന നിലയിൽ തീയതി നിശ്ചയിച്ച് നൽകിയിട്ടുള്ളത്. നേരത്തെയും ഇത്തരത്തിൽ പൂജാരിമാർ നൽകിയ ‘മുഹൂർത്ത’ സമയത്ത് പ്രസവം നടത്താൻ ഗർഭിണികളും അവരുടെ കുടുംബാംഗങ്ങൾ അഭ്യർഥിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതിലൂടെ മാതാവിനും കുഞ്ഞിനും ഉണ്ടാകാവുന്ന സങ്കീർണതകളെ കുടുംബം അവഗണിക്കുന്നത് ഏറെ ആശങ്കാജനകമാണെന്നും ദ്വിവേദി വ്യക്തമാക്കി.





























