ന്യൂഡൽഹി : യെസ് ബാങ്ക് നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി മുന്‍ ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം. സ്വകാര്യ മേഖലയിലുള്ള ഇന്ത്യയിലെ അഞ്ചാമത്തെ ഏറ്റവും വലിയ ബാങ്കിന്റെ പ്രതിസന്ധി ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ പരിണിത ഫലമാണെന്നും ആരോപിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ചകളുടെ കഥകള്‍ മാധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷമാക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്ന് തനിക്കറിയാം. തുടരെത്തുടരെ ധനകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വീഴ്ചകള്‍ പുറത്തുവരുകയും ജനങ്ങള്‍ അത് ചര്‍ച്ചചെയ്യുകയുമാണ്. രാജ്യത്തെ ജനങ്ങള്‍ സമ്പദ്‌വ്യവസ്ഥയെപ്പറ്റി ആശങ്കപ്പെട്ട് കഴിയുമ്പോള്‍ യെസ് ബാങ്കിന്റെ പ്രതിസന്ധി പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ക്ക് നന്ദി പറയുന്നു. അദ്ദേഹം പറഞ്ഞു.
യെസ് ബാങ്കിന്റെ സാമ്പത്തിക നിലയില്‍ ഗുരുതര പ്രതിസന്ധിയുണ്ടെന്ന കാര്യം ബാങ്ക് അധികൃതര്‍ മറച്ചുവച്ചുവെന്ന് ആര്‍ബിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് യെസ് ബാങ്കിന്റെ നിയന്ത്രണം വ്യാഴാഴ്ച റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശവുമായി ചിദംബരം രംഗത്തെത്തിയിട്ടുള്ളത്.