ആലപ്പുഴ : മുൻ മന്ത്രി പി. രാജീവിനെതിരെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം ഉയർന്നതായി റിപ്പോർട്ടുകൾ. മന്ത്രി കയർ മേഖലയെ പൂർണ്ണമായും തകർത്തു എന്നും തൊഴിലാളികളെ അവഗണിച്ച് മുതലാളിമാർക്ക് വേണ്ടി മാത്രമാണ് അദ്ദേഹം പ്രവർത്തിക്കുന്നത് എന്നുമാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്ന പ്രധാന ആരോപണം. കഴിഞ്ഞ ഏറെ നാളുകളായി കയർ മേഖല നേരിടുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയാണ് ഈ രൂക്ഷവിമർശനത്തിന് അടിസ്ഥാനമെന്ന് വിശ്വാസയോഗ്യമായ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള കയർ തൊഴിലാളി സംഘടനകൾ പോലും മന്ത്രിയെ നേരിട്ട് കണ്ട് തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിച്ചെങ്കിലും വെറും വാഗ്ദാനങ്ങൾക്കപ്പുറം പ്രായോഗികമായ യാതൊരു ഇടപെടലുകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന് വിമർശനം ഉയർന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പ് കാലത്ത് കയർ തൊഴിലാളികളുടെ വീടുകളിൽ വോട്ട് ചോദിച്ചു ചെല്ലാൻ പോലും സാധിക്കാത്ത വിധം മന്ത്രിയുടെ പ്രവർത്തനം പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് കമ്മിറ്റിയിൽ പരാതി ഉയർന്നു. “കയർ മേഖലയ്ക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു? ഞങ്ങൾ എന്തിന് എൽഡിഎഫിന് വോട്ട് ചെയ്യണം?” എന്ന തൊഴിലാളി കുടുംബങ്ങളുടെ ചോദ്യത്തിന് മുന്നിൽ പാർട്ടി പ്രവർത്തകർ മറുപടിയില്ലാതെ നിൽക്കേണ്ടി വന്ന അവസ്ഥയും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി. ‘കയർ കേരള’ ഉൾപ്പെടെയുള്ള വലിയ പരിപാടികളും കോൺക്ലേവുകളും മന്ത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും അവയൊന്നും കയർ മേഖലയുടെ പുരോഗതിക്ക് സഹായിച്ചില്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.






























