ഡൽഹി : ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം അതിരൂക്ഷമായി തുടരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് താപനില 46 ഡിഗ്രി സെൽഷ്യസ് കടക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സാധാരണയായി ജൂൺ മാസത്തിൽ അനുഭവപ്പെടാറുള്ള കടുത്ത ചൂടാണ് ഇത്തവണ മെയ് മാസത്തിൽ തന്നെ ഡൽഹിയിൽ രേഖപ്പെടുത്തുന്നത്. ഇന്നലെ സഫ്ദർജംഗ് സ്റ്റേഷനിൽ 45.1 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ഇന്ന് സഫ്ദർജംഗ്, റിഡ്ജ് തുടങ്ങിയ പരിശോധനാ കേന്ദ്രങ്ങളിൽ താപനില 46 ഡിഗ്രിക്ക് മുകളിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഉഷ്ണതരംഗം കണക്കിലെടുത്ത് ഡൽഹിയിൽ അടുത്ത ആറ് ദിവസത്തേക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അയൽസംസ്ഥാനമായ ഉത്തർപ്രദേശിൽ നിലവിൽ റെഡ് അലേർട്ടാണ് നൽകിയിരിക്കുന്നത്. രാജ്യത്ത് ഇന്നലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലെ ബാന്തയിലാണ് (48.2 ഡിഗ്രി സെൽഷ്യസ്). കടുത്ത ചൂടിനെത്തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും സൂര്യതാപവും നേരിടാൻ ഡൽഹിയിലെ പ്രധാന ആശുപത്രികളിൽ ‘ഹീറ്റ് വേവ് ക്ലിനിക്കുകൾ’ സജ്ജീകരിച്ചിട്ടുണ്ട്.
അടിയന്തര ചികിത്സാ സഹായം ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തി വരികയാണ്. അടുത്ത ആറ് ദിവസത്തേക്ക് ഡൽഹിയിൽ ഉഷ്ണതരംഗം രൂക്ഷമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും അധികൃതർ അറിയിച്ചു.






























