ദില്ലി: ആഗോള തലത്തിൽ സുപ്രധാന നയതന്ത്ര ചർച്ചകളുടെ വേദിയാകാൻ ഇന്ത്യ. വരുന്ന സെപ്തംബറിൽ ഇന്ത്യയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും നേരിട്ട് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചു. ഇരു നേതാക്കളുടെയും സാന്നിധ്യം ആഗോളതലത്തിൽ ഉറ്റുനോക്കപ്പെടുന്ന സുപ്രധാന നയതന്ത്ര ചർച്ചകൾക്ക് ഇന്ത്യയെ വേദിയാക്കുമെന്നാണ് പ്രതീക്ഷ. ഗൽവാൻ അതിർത്തി സംഘർഷത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കുന്നത് എന്നതിനാൽ ഈ സന്ദർശനത്തിന് രാഷ്ട്രീയമായി വലിയ പ്രാധാന്യമുണ്ട്.
ഉച്ചകോടിയിൽ ഇറാൻ, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്മാരും പങ്കെടുത്തേക്കുമെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. പുടിന്‍റെ ചൈനീസ് സന്ദർശനത്തിനിടെയാണ് ഇരുവരും ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുമെന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.































