കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് നടത്തിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വർഗീയത തിമിർത്താടി എന്നാണ് അദ്ദേഹം ആരോപിക്കുന്നത്. തിരഞ്ഞെടുപ്പിൽ മതം നോക്കിയും പള്ളി നോക്കിയും മാത്രമേ വോട്ട് ചെയ്യാവൂ എന്ന് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും വ്യാപകമായി പ്രചരിപ്പിച്ചുവെന്ന് രാഗേഷ് കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന് തിരിച്ചടിയായത് ഇത്തരത്തിലുള്ള നീക്കങ്ങളാണെന്ന് അദ്ദേഹം ആരോപിക്കുന്നു.
ഇടതുപക്ഷം ചെറിയ വോട്ടിന് വിജയിക്കാൻ സാധ്യതയുള്ള ഇടങ്ങളിൽ ബിജെപി തങ്ങളുടെ വോട്ടുകൾ യുഡിഎഫിന് മറിച്ചു എന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലയിലെ പേരാവൂർ, പയ്യന്നൂർ എന്നീ മണ്ഡലങ്ങളിൽ ഇത്തരത്തിൽ വോട്ട് അട്ടിമറി നടന്നതായാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫിനെ സഹായിച്ചതിന് പ്രത്യുപകാരമായി നേമം മണ്ഡലത്തിൽ കോൺഗ്രസ് ബിജെപിക്ക് വേണ്ടി വോട്ട് മറിച്ചു നൽകിയെന്നും അദ്ദേഹം ആരോപിച്ചു. കല്ല്യാശ്ശേരിയിൽ നടന്ന ഇ.കെ. നായനാർ അനുസ്മരണ പരിപാടിയിലാണ് കെ.കെ. രാഗേഷ് ഈ വിവാദ പ്രസംഗം നടത്തിയത്.






























