പാലക്കാട് : ജില്ലയിൽ ഒന്നാംവിള കൊയ്ത്തുകഴിഞ്ഞ 881 പാടശേഖരങ്ങൾ നെല്ലുസംഭരണത്തിനായി മില്ലുകൾക്ക് കൈമാറി. വിവിധ പ്രദേശങ്ങളിൽ നിന്ന് സപ്ലൈകോ ഞായറാഴ്ച വരെ 9,661 ടൺ നെല്ല് സംഭരിച്ചതായി ജില്ലാ നെല്ലു സംഭരണ ഓഫീസർ സി. മുകുന്ദകുമാർ അറിയിച്ചു. വിളവെടുപ്പു നടന്ന ജില്ലയിലെ എല്ലാ ഭാഗത്തും നെല്ലുസംഭരണം നടക്കുന്നുണ്ട്.
ആലത്തൂർ ഉൽപാദനം കൂടുതലുള്ള ചിറ്റൂർ താലൂക്കുകളിലാണ് കൂടുതൽ സംഭരണമെന്നും അധികൃതർ പറഞ്ഞു. ഇതിനിടെ സംഭരണത്തിൽ നെല്ലിന്റെ ഈർപ്പം പരിഗണിക്കാതെ നെല്ലെടുക്കുമെന്ന സപ്ലൈകോ വാഗ്ദാനം നടപ്പാക്കാൻ മിൽ ഇടനിലക്കാർക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കർഷകർ രംഗത്തെത്തിയിട്ടുണ്ട്. 17 ശതമാനത്തിൽക്കൂടുതൽ ഈർപ്പമുള്ള നെല്ലെടുക്കുമ്പോൾ തൂക്കത്തിൽ എത്ര കുറവുവരുത്തണമെന്നതിന് വ്യക്തമായ മാനദണ്ഡം ഏർപ്പെടുത്തണം.
ഇതിന് നടപടിയില്ലാത്തതിനാൽ ഇടനിലക്കാർ പലതരത്തിലും കർഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. തോന്നിയ പോലെ തൂക്കം കുറയ്ക്കുന്നതിന് പിന്നാലെ കുറവുള്ള നെല്ലിന് പകരം നെല്ലുസംഭരണത്തിൽ ഉൾപ്പെടുത്തുന്നതിന് അനുമതി നൽകാൻ കർഷകരെ നിർബന്ധിക്കുന്നതായും പരാതിയുണ്ട്. പാടത്തുവീണ നെല്ല് വെള്ളത്തിൽ കുതിർന്ന് നശിക്കുന്നതിന് പിന്നാലെ കൊയ്ത്ത്‌വണ്ടിക്കാർ പകുതിക്കുവെച്ച് പണിനിർത്തിപ്പോകുന്ന രീതി തടയുന്നതിനും നടപടിവേണമെന്ന് കർഷകർ പറയുന്നു.
പാടത്ത് വീണ നെല്ല് തൊഴിലാളികളെ ഉപയോഗിച്ച് കൊയ്തെടുക്കുമ്പോൾ കർഷകർക്ക് കൊയ്‌ത്തുയന്ത്രമുപയോഗിക്കുന്നതിനേക്കാൾ ഇരട്ടിയിലേറെ ചെലവ് വരുന്നുണ്ട്. ഇത്തരം നെല്ല് ഉണക്കിയെടുക്കാനും ബുദ്ധിമുട്ടേറെയാണ്. ഈ സാഹചര്യത്തിൽ സപ്ലൈകോ ഇടപ്പെട്ട് ഈർപ്പത്തിന്റെ പേരിൽ തൂക്കംകുറയ്ക്കുന്ന നടപടിയിൽ അനുഭാവപൂർണ നടപടി ഉടൻ സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.