കൊച്ചി : മുൻ കോൺഗ്രസ് നേതാവ് കെ.വി. തോമസ് രചിച്ച ‘കുമ്പളങ്ങി മുതൽ ചെങ്കോട്ട വരെ’ എന്ന പുസ്തകത്തിലൂടെ കേരള രാഷ്ട്രീയത്തിൽ ചർച്ചയാകാൻ പോകുന്ന സുപ്രധാന വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു. മുൻ മുഖ്യമന്ത്രി കെ. കരുണാകരനും സോണിയാ ഗാന്ധിയും തമ്മിലുള്ള അകൽച്ചയുടെ പ്രധാന കാരണം പത്മജ വേണുഗോപാലിനെ ചൊല്ലിയായിരുന്നു എന്നാണ് പുസ്തകത്തിലെ പ്രധാന വെളിപ്പെടുത്തൽ. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ കെ. കരുണാകരന് വലിയ താല്പര്യമുണ്ടായിരുന്നു. കെ.വി. തോമസ് മുഖേനയാണ് ഈ ആവശ്യം സോണിയാ ഗാന്ധിയെ അറിയിച്ചത്. എന്നാൽ, “അവർ എന്തിനാണ് പിൻവാതിലിലൂടെ കയറാൻ ശ്രമിക്കുന്നത്?” എന്ന നിലപാടാണ് സോണിയാ ഗാന്ധി സ്വീകരിച്ചത് എന്ന് പുസ്തകത്തിൽ പറയുന്നു.
2001-ൽ കെ. മുരളീധരനെ കെപിസിസി അധ്യക്ഷനായി നിയമിക്കുന്നതിനോട് സോണിയാ ഗാന്ധിക്ക് ഒട്ടും താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ അന്നത്തെ സർക്കാരിന്റെ സുഗമമായ മുന്നോട്ടുപോക്കിന് വേണ്ടി മാത്രമാണ് ആ തീരുമാനം എടുത്തതെന്ന് കെ.വി. തോമസ് വ്യക്തമാക്കുന്നു. പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവും കരുണാകരനും തമ്മിൽ അകലാൻ കാരണം വെറുമൊരു വിളിയായിരുന്നുവെന്ന് പുസ്തകം പറയുന്നു. നരസിംഹറാവുവിനെ ഒരിക്കൽ പോലും പ്രധാനമന്ത്രി എന്നോ നരസിംഹറാവു എന്നോ വിളിക്കാൻ കരുണാകരൻ തയ്യാറായിരുന്നില്ല, പകരം ‘പി.വി.’ എന്ന് മാത്രമാണ് അദ്ദേഹം വിളിച്ചിരുന്നത്. ഈ വിളിയിൽ റാവുവിന് അതൃപ്തിയുണ്ടായിരുന്നുവെന്നും ഇത് അവർക്കിടയിൽ അകൽച്ചയുണ്ടാക്കിയെന്നും വെളിപ്പെടുത്തലുണ്ട്.






























