കൊച്ചി : പത്മജ വേണുഗോപാലിനെ ബി.ജെ.പിയിലെത്തിച്ചത് താനാണെന്ന ആരോപണം തള്ളി മുൻ ഡിജിപി ലോക്നാഥ് ബെഹ്റ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെ.മുരളീധരനും ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രമുഖ വസ്ത്രവ്യാപാര ഉടമയെ മോദിയുടെ പരിപാടിയിൽ എത്തിച്ചതിന് പിന്നിൽ താനാണെന്ന ആരോപണവും അദ്ദേഹം തള്ളി. ‘ഇക്കാര്യത്തിലൊന്നും ഞാന്‍ ഒരു പ്രതികരണവും നടത്തന്നില്ല. കാരണം ഇതെല്ലാം രാഷ്ട്രീയ വിഷയങ്ങളാണ്. പ്രചരിക്കുന്നത് എല്ലാം വാസ്തവ വിരുദ്ധമാണ്’ ബെഹ്‌റ വ്യക്തമാക്കി.
പത്മജയെ ബി.ജെ.പിയിലെത്തിച്ചത് കേരളത്തിൽ ഇപ്പോഴും പദവിയിലിരിക്കുന്ന ഒരു റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആരോപണം. പിണറായി വിജയനു വേണ്ടിയാണ് പത്മജ വേണുഗോപാലിനെ ബി.ജെ.പിയിലെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്നാഥ് ബെഹ്റയാണ് പത്മജയെ ബി.ജെ.പിയിലെത്തിച്ചതെന്ന് കെ മുരളീധരനും ആരോപണം ഉയർത്തിയിരുന്നു.





























