ഡൽഹി : വന്യജീവി ആക്രമണങ്ങളെത്തുടർന്ന് മലയോര ജില്ലകളിൽ സംസ്ഥാന സർക്കാരിനെതിരെ ഉയർന്നിരിക്കുന്ന ജനരോഷം മറികടക്കാൻ സിപിഎമ്മിന്റെ നിർണായക നീക്കം. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയ്യാറാക്കുന്നതിനായി കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പി.വി അൻവർ എം.എൽ.എ സുപ്രീംകോടതിയെ സമീപിച്ചു. വന്യജീവികളുടെ അക്രമണത്തിൽ കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പ്രത്യേക ഫണ്ട് രൂപീകരിക്കാൻ കേന്ദ്രത്തിനോട് നിർദേശിക്കണമെന്നും ഹർജിയിൽ അൻവർ ആവശ്യപെട്ടിട്ടുണ്ട്.
വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയാൻ സംസ്ഥാന വനംവകുപ്പിന് കഴിയുന്നില്ലെന്ന ആക്ഷേപം മലയോരമേഖലകളിലുണ്ടായിരുന്നു. ഈ ജനരോഷം ചുരുങ്ങിയത് പത്തോളം മണ്ഡലങ്ങളിൽ ഇടതുസ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയും മുന്നണിയിലെ ഘടകക്ഷികൾക്കുണ്ട്. ചില മതസംഘടനകൾകൂടി വിഷയത്തിൽ പരസ്യനിലപാട് സ്വീകരിച്ചതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരുന്നു. ഇതിന് പിന്നാലെയാണ് പി.വി അൻവർ എം.എൽ.എയുടെ നീക്കമെന്നാണ് സൂചനകൾ ലഭിക്കുന്നത്.





























