വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ ബീവി സി.എമ്മിനെ ആദരിച്ചു. വൈക്കം തലയാഴം പഞ്ചായത്തിലെ അഞ്ചാം വാർഡില്‍ ചെറുകാട് 116 ആം നമ്പർ അംഗണവാടിയുടെ ഓണാഘോഷ ചടങ്ങിലാണ് വൈക്കം എം.എൽ.എ കെ.ബിനിമോൻ ആദരവ് നൽകിയത്. അഞ്ചാം വാർഡ് മെമ്പർ വിവേക് പ്ലാത്താനത്തിന്റെയും തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജിന്റെയും മറ്റ് രാഷ്ട്രീയ-സാമൂഹിക പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ആദരവ്. തലമുറകളായി അധ്യാപന രംഗത്ത് സജീവമായ കുടുംബമാണ് സുഹറാബീവിയുടേത്.
സുഹറ ബീവിയുടെ മാതാവ് ഐഷാ ബീവിയാണ് ആ നാട്ടിലെ നിരവധി കുട്ടികളെ ആദ്യാക്ഷരം കുറിപ്പിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കൈ പിടിച്ചുയർത്തിയത്. തുടർന്ന് സുഹറയും സഹോദരി അനിയുമ്മാബീവിയും അധ്യാപന രംഗത്ത് സജീവമായി. ജവഹർലാൽ മെമ്മോറിയൽ സോഷ്യൽ വെൽഫെയർ പബ്ലിക് കോ-ഓപ്പറേഷൻ സെന്ററിന്റെ കീഴിൽ ഇരുവരും ഏകദേശം 30 വർഷത്തോളം നേഴ്സറി അധ്യാപികമാരായി സേവനമനുഷ്ഠിച്ചു. സുഹറ ടീച്ചറുടെ മകൾ ഷീബ ആഷിക്ക് ഒമാൻ ഇന്ത്യൻ സ്കൂളിലും ഇളയമകൾ ഷീജ റഷീദ് കോട്ടയം പുത്തനങ്ങാടി സെന്റ് മേരീസ് സെൻട്രൽ സ്കൂളിലും അധ്യാപികമാരാണ്.
മറ്റ് മക്കളായ അഡ്വ.ഷീന റഫീക്ക് ഹൈക്കോടതിയിൽ അഭിഭാഷകയും ഷിഹാബ് കെ.സൈനു കൃഷി വകുപ്പ് ഉദ്യോഗസ്ഥനുമാണ്. സഹോദരി അനിയുമ്മാബീവിയുടെ മകൾ അൻസൽന അൻവറും അബുദാബിയില്‍ അധ്യാപികയായിരുന്നു. കേരള പോലീസില്‍ സേവനം അനുഷ്ടിച്ച പരേതനായ സൈനുദീൻ ടി.എസ് ആയിരുന്നു സുഹറ ബീവിയുടെ ഭർത്താവ്. അക്ഷരങ്ങളുടെ ലോകത്തേക്ക് തലമുറകളെ കൈപിടിച്ചുയർത്തിയ ഈ കുടുംബത്തിന്റെ അധ്യാപന പാരമ്പര്യത്തിനുള്ള അംഗീകാരം കൂടിയാണ് സുഹറബീവിക്ക് 55 വർഷത്തെ സേവനത്തിന് ലഭിച്ച ഈ ആദരവ്.































