ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന മന്ത്രി കൊണ്ഡ സുരേഖയുടെ മകൾ കൊണ്ഡ സുസ്മിത മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ പരസ്യമായി വെല്ലുവിളി ഉയർത്തിയതോടെയാണ് പാർട്ടിയിലെ കലാപം രൂക്ഷമായത്. പർക്കൽ മണ്ഡലത്തിൽ മത്സരിക്കാൻ സുസ്മിത താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ പർക്കലിലെ നിലവിലെ എം.എൽ.എയായ രേവൂരി പ്രകാശ് റെഡ്ഡിക്ക് രേവന്ത് റെഡ്ഡിയുടെ പിന്തുണയുണ്ട്. ഇതാണ് മന്ത്രിപുത്രിയെ ചൊടിപ്പിച്ചത്. കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചാൽ സ്വതന്ത്രയായി മത്സരിക്കാൻ തയ്യാറാണെന്ന് സുസ്മിത വെല്ലുവിളിച്ചു. ആര് വന്നാലും പർക്കലിലെ അടുത്ത എം.എൽ.എ താൻ തന്നെയായിരിക്കുമെന്ന് അവർ പറഞ്ഞു.
മുഖ്യമന്ത്രിക്ക് അഹങ്കാരമാണെന്നും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യഥാർത്ഥ കോൺഗ്രസുകാർ അതൃപ്തരാണെന്നും പാർട്ടി ‘ടിഡി കോൺഗ്രസ്’ ആയി മാറിയെന്നും അവർ കുറ്റപ്പെടുത്തി. ഇതിനുപുറമെ, മുഖ്യമന്ത്രിയുടെ സഹോദരന് പങ്കുള്ള 200 കോടിയുടെ ഭൂമി ഇടപാടിനെക്കുറിച്ചും മുഖ്യമന്ത്രിയുടെ കുടുംബവുമായി ബന്ധപ്പെട്ട മറ്റ് അഴിമതികളെക്കുറിച്ചും വെളിപ്പെടുത്തുമെന്നും സുസ്മിത ഭീഷണി മുഴക്കി. സുസ്മിതയുടെ പ്രസ്താവനകളിൽ വിശദീകരണം ആവശ്യപ്പെട്ട് സംസ്ഥാന കോൺഗ്രസ് അച്ചടക്ക സമിതി മന്ത്രി കൊണ്ഡ സുരേഖയ്ക്ക് നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണം. ഇതുകൂടാതെ, അച്ചടക്ക ലംഘനത്തിന് മുതിർന്ന നേതാവ് ജക്കിഡി പ്രഭാകർ റെഡ്ഡിയെ സസ്പെൻഡ് ചെയ്യുകയും മുൻ മന്ത്രി ചിന്ന റെഡ്ഡിയോടും വിശദീകരണം ചോദിക്കുകയും ചെയ്തിട്ടുണ്ട്.
തെലങ്കാന കോൺഗ്രസിലെ കാലങ്ങളായുള്ള ‘പഴയ പടയും പുതിയ പടയും’ തമ്മിലുള്ള അധികാര തർക്കമാണ് ഈ പൊട്ടിത്തെറിക്ക് പിന്നിലുള്ളത്. ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർഗ, എൻ. ഉത്തംകുമാർ റെഡ്ഡി, കെ. വെങ്കട്ട് റെഡ്ഡി, ഡി. ശ്രീധർ ബാബു, ദാമോദർ രാജനരസിംഹ, കൊണ്ഡ സുരേഖ തുടങ്ങിയ മുതിർന്ന നേതാക്കൾ നേരത്തെ തന്നെ രേവന്ത് റെഡ്ഡിയുടെ വളർച്ചയിലും നേതൃത്വത്തിലും അതൃപ്തിയുള്ളവരായിരുന്നു. എന്നാൽ രേവന്ത് റെഡ്ഡിയുടെ വിശ്വസ്തരായ മന്ത്രിമാരായ പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡി, സീതക്ക എന്നിവരും ടി.പി.സി.സി അധ്യക്ഷൻ ബി. മഹേഷ് കുമാർ ഗൗഡ് ഉൾപ്പെടെയുള്ള പുതിയ അധികാര കേന്ദ്രവുമാണ് ഇപ്പോൾ പാർട്ടിയെ നയിക്കുന്നത്. ഈ സാഹചര്യത്തിൽ, ശക്തരായ പ്രാദേശിക അടിത്തറയുള്ള മുതിർന്ന നേതാക്കളെ പിണക്കാതെ അച്ചടക്ക നടപടി സ്വീകരിക്കണമോ, അതോ വിമതരെ അനുനയിപ്പിക്കണമോ എന്ന കടുത്ത പ്രതിസന്ധിയിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്.






























