മധ്യപ്രദേശ് : മധ്യപ്രദേശിൽ യുവാവ് മൂത്ത സഹോദരനെ വെട്ടിക്കൊന്നു. പ്രതി രാജ്കുമാർ കോൾ (30) ജ്യേഷ്ഠൻ രാകേഷിനെ (35) കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ്. രാകേഷിൻ്റെ മകളുടെ കാതുകുത്തൽ ചടങ്ങിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവശേഷം വനത്തിൽ ഒളിച്ച രാജ്കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സത്ന ജില്ലയിലെ മൗഹർ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. രാകേഷിൻ്റെ മകളുടെ കാതുകുത്തൽ ചടങ്ങ് നടക്കുകയായിരുന്നു. പരിപാടി ആഘോഷമാക്കാൻ ഒരു ഡിജെയും ഒരുക്കി. രാത്രി വൈകിയത്തോടെ രാകേഷ് ഡിജെ നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ രാജ്കുമാറിന് ഇത് ഇഷ്ടപ്പെട്ടില്ല. ഗാനം വീണ്ടും പ്ലേ ചെയ്യാൻ ഇയാൾ ഡിജെയോട് ആവശ്യപ്പെട്ടു. രാകേഷ് തടഞ്ഞതോടെ സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടായി.
പ്രകോപിതനായ രാജ്കുമാർ വീട്ടിൽ ഉണ്ടായിരുന്ന മഴു കൊണ്ട് മൂത്ത സഹോദരനെ വെട്ടുകയായിരുന്നു. ശേഷം വീട്ടിൽ നിന്നും വനത്തിലേക്ക് ഇറങ്ങിയോടി. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രാകേഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാവിലെയാണ് രാകേഷിൻ്റെ ഭാര്യ പൂജ കോൾ കോതി പോലീസിൽ പരാതി നൽകിയത്. പോലീസ് വനത്തിൽ തെരച്ചിൽ നടത്തുകയും ബന്ധാശ്രമത്തിന് സമീപമുള്ള കലുങ്കിന് താഴെ ഒളിച്ചിരുന്ന രാജ്കുമാറിനെ പിടികൂടുകയുമായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്.





























