മേപ്പാടി: ഹൃദയഭേദകമാണ് ചൂരൽമലയിലെ കാഴ്ചകൾ. ആർത്തലച്ചെത്തിയ ഉരുൾവെള്ളത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ദുരന്തഭൂമിയിലെത്തി അവിടെ ജീവിച്ചിരുന്നുവെന്നതിന്റെ രേഖകൾ തിരയുന്നു. വീടുനിന്ന സ്ഥലങ്ങളിലെല്ലാം പാറക്കൂട്ടങ്ങൾമാത്രം. പലർക്കും ഉടുതുണിയല്ലാതെ മറ്റൊന്നും സ്വന്തമായില്ല. ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന വീട്ടിൽനിന്ന് ചൂരൽമല മഹേഷ് നിവാസിൽ ഗണേശന് തിരിച്ചുകിട്ടിയത് ബാഗിലാക്കി അലമാരയിൽ സൂക്ഷിച്ചിരുന്ന ആധാർ കാർഡ് ഉൾപ്പെടെയുള്ള ചില രേഖകൾമാത്രം. ഒരായുസ്സുകൊണ്ട് സമ്പാദിച്ചതെല്ലാം ഒറ്റരാത്രികൊണ്ട് ഇല്ലാതായി. തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെ എസ്റ്റേറ്റിലെ പണികഴിഞ്ഞുവരുമ്പോഴാണ് റോഡിലൂടെ ചെളിയും ചെറിയ പാറക്കൂട്ടങ്ങളും നിറഞ്ഞ വെള്ളം ഒഴുകിവരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പന്തികേടുതോന്നിയതിനാൽ അകത്ത് ഉറങ്ങുകയായിരുന്ന ഭാര്യയെ വിളിച്ചുണർത്തി. നാട്ടുകാരെയും വിവരമറിയിച്ചു. അരയോളം പൊക്കത്തിൽ ആർത്തലച്ചു വന്ന വെള്ളത്തിൽ ഭാര്യയുടെ കൈവിടാതെ വീടിന് എതിർവശത്തുണ്ടായിരുന്ന കുന്നിൻ മുകളിലേക്ക് ഓടിക്കയറി. അപ്പോഴേക്കും ഒട്ടേറെ നാട്ടുകാരും അവിടെയെത്തിയിരുന്നു. നേരം വെളുത്തപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്.





























