കാബൂള്‍ : പാകിസ്ഥാന്‍ – അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. പാകിസ്ഥാന്‍റെ വ്യോമാക്രമണങ്ങള്‍ക്ക് മറുപടിയായി അതിര്‍ത്തിയിലെ പാക് സൈനിക താവളങ്ങള്‍ ആക്രമിച്ചതായി താലിബാന്‍ അറിയിച്ചു. റാവല്‍പിണ്ഡിയിലെ നൂര്‍ ഖാന്‍ എയര്‍ബേസ് ഉള്‍പ്പെടെ ആക്രമിച്ചതായി താലിബാന്‍ അവകാശപ്പെടുന്നു. നിരവധി പാകിസ്ഥാന്‍ സൈനിക പോസ്റ്റുകൾ അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. കാബൂള്‍, ഖോസ്റ്റിലെ അലി ഷെര്‍ ജില്ല, ജലാലാബാദ്, കാണ്ഡഹാര്‍ എന്നിവയുള്‍പ്പെടെ ഡ്യൂറണ്ട് രേഖയിലെ പ്രധാന സൈനിക താവളങ്ങളില്‍ ആക്രമണം നടത്തിയതായാണ് അഫ്ഗാന്‍റെ പ്രതിരോധ മന്ത്രാലയം അറിയിക്കുന്നത്. മൂന്ന് പാകിസ്ഥാന്‍ സൈനികരെ വധിക്കുകയും ഒരാളെ തടവുകാരനായി പിടിക്കുകയും ചെയ്തുവെന്നും അറിയിച്ചിട്ടുണ്ട്.
അഞ്ചു ദിവസമായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 100 ലധികം പാകിസ്ഥാന്‍ സൈനികരെ വധിച്ചതായും 25 ലധികം സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്‍റെ വക്താവ് ഇനായത്തുള്ള ഖ്വറാസ്മി പറഞ്ഞു. ബഗ്രാം വ്യോമതാവളത്തിന് നേരെയുള്ള പാക് വിമാനങ്ങളുടെ ആക്രമണം പ്രതിരോധ സംവിധാനമുപയോഗിച്ച് തടഞ്ഞതായും അഫ്ഗാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അഫ്ഗാന്‍റെ അവകാശവാദങ്ങളെ പാകിസ്ഥാന്‍ തള്ളിക്കളഞ്ഞു. 435 അഫ്ഗാന്‍ സൈനികരെ വധിച്ചുവെന്നും 188 സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തെന്നും പാകിസ്ഥാന്‍ പറഞ്ഞു.






























