ഇസ്ലാമാബാദ് : ഇന്ത്യ റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയ ആശങ്കയിൽ 25 ഫുൾ സ്ക്വാഡ്രൺ ചൈനീസ് ജെ -10സി യുദ്ധവിമാനങ്ങൾ പാകിസ്താൻ വാങ്ങി. പാകിസ്താൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മാർച്ച് 23ന് റാവൻപിണ്ടിയിൽ നടക്കുന്ന പാകിസ്ഥാൻ ദിന ചടങ്ങുകളിൽ 25 ജെ -10 സി വിമാനങ്ങളുടെ ഒരു ഫുൾ സ്ക്വാഡ്രൺ ആദ്യ പറക്കൽ നടത്തുമെന്ന് ഷെയ്ഖ് റാഷിദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചടങ്ങിൽ പങ്കെടുക്കാൻ ആദ്യമായി പാകിസ്ഥാനിൽ വരുന്ന വിഐപി അതിഥികൾക്കു വിരുന്നാകാൻ പുതിയ യുദ്ധവിമാനങ്ങളുടെ ഫ്ളൈ -പാസ്റ്റ് ചടങ്ങ് പാകിസ്ഥാൻ വ്യോമസേന നടത്താൻ പോകുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. റഫാലിനുള്ള പാകിസ്താൻ വ്യോമസേനയുടെ മറുപടിയാണ് ചൈനീസ് ജെ -10 സി യുദ്ധ വിമാനങ്ങളെന്നും ഷെയ്ഖ് റാഷിദ് പറഞ്ഞു. കഴിഞ്ഞ വർഷം പാകിസ്ഥാൻ – ചൈന സംയുക്ത സൈനിക അഭ്യാസത്തിൽ ജെ -10 സി വിമാനങ്ങളും ഭാഗമായിരുന്നു. പാകിസ്താനിൽ നിന്നുള്ള വിദഗ്ധർക്ക് യുദ്ധവിമാനങ്ങൾ സൂക്ഷ്മമായി പരിശോധിക്കാൻ ചൈനയുടെ അനുമതിയുണ്ടായിരുന്നു.
റഫാലിന് സമാനമായ യുഎസ് നിർമ്മിത എഫ് -16 യുദ്ധ വിമാനങ്ങൾ പാക്കിസ്താൻ വ്യോമസേന നേരത്തെ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ ഫ്രാൻസിൽ നിന്ന് റഫാൽ വാങ്ങിയതോടെ പ്രതിരോധം വർദ്ധിപ്പിക്കുന്നതിന് എല്ലാ കാലാവസ്ഥയിലും പറത്താവുന്ന പുതിയ വിവിധോദ്ദേശ ജെറ്റ് വിമാനങ്ങൾ പാകിസ്താൻ തേടുകയായിരുന്നു. അഞ്ച് വർഷം മുമ്പ്, ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതിന്റെ ഭാഗമായി 59,000 കോടി രൂപയുടെ കരാറിൽ 36 റഫാൽ ജെറ്റുകൾ വാങ്ങാൻ ഇന്ത്യ ഫ്രാൻസുമായി കരാറിൽ ഏർപ്പെടുകയായിരുന്നു.





























