പാലക്കാട് : കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഭൂപടത്തിൽ സംസ്ഥാനം ഉറ്റുനോക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഹോട്ട് സീറ്റായി പാലക്കാട് മണ്ഡലം മാറിയിരിക്കുകയാണ്. ജില്ലയിലെ 12 നിയമസഭാ മണ്ഡലങ്ങളിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾ. പാലക്കാട്ടെ 12 സീറ്റുകളിൽ 11 എണ്ണവും ഇത്തവണ എൽഡിഎഫ് സ്വന്തമാക്കുമെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു അവകാശപ്പെടുന്നത്. 2021-ലെ തിരഞ്ഞെടുപ്പിൽ 12-ൽ 10 മണ്ഡലങ്ങളിലും വിജയക്കൊടി പാറിക്കാൻ എൽഡിഎഫിന് സാധിച്ചിരുന്നു.
വോട്ടെണ്ണിക്കഴിയുമ്പോൾ സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്നും അതിൽ ഏറ്റവും കൂടുതൽ സീറ്റുകൾ സംഭാവന ചെയ്യുന്ന ജില്ലയായി പാലക്കാട് മാറുമെന്നുമാണ് ഇടതുപക്ഷ ക്യാമ്പിന്റെ പ്രതീക്ഷ. നിലവിലെ രണ്ട് സീറ്റുകളിൽ നിന്ന് എട്ട് സീറ്റുകൾ വരെയായി വർദ്ധിപ്പിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ എട്ട് മണ്ഡലങ്ങളിലും ലീഡ് നേടാൻ യുഡിഎഫിന് കഴിഞ്ഞിരുന്നു. പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ നിലനിർത്തുന്നതിനൊപ്പം തന്നെ ജില്ലയിൽ വ്യക്തമായ ആധിപത്യം തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയും ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് കാഴ്ചവെക്കുന്നത്. ഒന്നിലധികം സീറ്റുകൾ ജില്ലയിൽ നിന്ന് ഇത്തവണ ബിജെപിക്ക് ലഭിക്കുമെന്നാണ് എൻഡിഎ ക്യാമ്പ് കണക്കുകൂട്ടുന്നത്.






























