തിരുവനന്തപുരം: പാലക്കാട്ടെ ഇരട്ട കൊലപാതകത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് ആര്‍.എസ്.എസിന്റേയും എസ്.ഡി.പി.ഐയുടേയും ലക്ഷ്യമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഗൂഢാലോചനയാണിത്. ഭൂരിപക്ഷ-ന്യൂനപക്ഷം വര്‍ഗീയതകള്‍ ഉയര്‍ത്തിക്കാട്ടി പരസ്‌പരം വളരാനുള്ള ശ്രമമാണ് നടക്കുന്നത്. വിവിധ മതവിശ്വാസികളില്‍ ഭീതിപരത്തി രക്ഷകന്മാര്‍ ഞങ്ങളാണ് എന്ന് വരുത്താന്‍ ശ്രമിക്കുകയാണ്. യഥാര്‍ത്ഥ മതവിശ്വാസികള്‍ വര്‍ഗീയ തീവ്രവാദ നിലപാടുകള്‍ക്കെതിരെ നിലപാട് സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും വര്‍ഗീയതക്ക് എതിരാണ്. ആര്‍.എസ്.എസിന്റെ നേൃത്വത്തിലുള്ള കേന്ദ്ര ഭരണം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് എസ്‌ഡിപിഐ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ഭൂരിപക്ഷ വര്‍ഗീയതയെ ശക്തിപ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു. കൊലപാതകങ്ങള്‍ക്കുശേഷം ആര്‍എസ്‌എസും എസ്‌ഡിപിഐയും സര്‍ക്കാരിനും പോലീസിനുമെതിരായാണ് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. മുമ്പ് ആലപ്പുഴയിലും പാലക്കാടും യുഡിഎഫ് ഭരണകാലത്താണ് വര്‍ഗീയ കലാപങ്ങള്‍ നടന്നത്. ഇപ്പോള്‍ അത്തരമൊരു നിലയിലേക്ക് നീങ്ങാത്തത് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടാണ്.
ഈ വിഷയത്തില്‍ യുഡിഎഫ് സ്വീകരിച്ച നിലപാട് അത്‌ഭുതകരമാണ്. രണ്ട് കൊലപാതകങ്ങളെയും അവര്‍ അപലപിച്ചില്ലെന്ന് കോടിയേരി ആരോപിച്ചു. കൊലപാതകങ്ങളെ തള്ളിപ്പറയാനോ അവരുടെ നിലപാട് തുറന്നുകാണിക്കാനോ തയ്യാറായിട്ടില്ല. സങ്കുചിതമായ രാഷ്‌ട്രീയ നിലപാട് നമ്മുടെ നാടിന് അനുകൂലമല്ലെന്നും കോടിയേരി പറഞ്ഞു.