കണ്ണൂര്‍ : പാലത്തായി പീഡന കേസ് അട്ടിമറിക്കാന്‍ എസ്.ഡി.പി.ഐ ശ്രമിച്ചെന്ന ആരോപണവുമായി സി.പി.എം നേതാവ് പി. ജയരാജന്‍. ഈ കേസ് പ്രതിസന്ധിയിലേക്ക് നയിച്ചതില്‍ ആര്‍ക്കാണ് പങ്കെന്ന് പറയേണ്ടത് എസ്.ഡി.പി.ഐയാണ്. എസ്.ഡി.പി.ഐയും ലീഗും കോണ്‍ഗ്രസും മൗദൂദിസ്റ്റുകളും പ്രതിയെ രക്ഷിക്കാന്‍ ആര്‍.എസ്.എസിനൊപ്പം നില്‍ക്കുകയാണെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആരോപിച്ചു.
പാലത്തായി കേസ് സംബന്ധിച്ച് തെറ്റിദ്ധാരണ പരത്താന്‍ പലരും ശ്രമിക്കുകയാണ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി പാനൂര്‍ പോലീസില്‍ നല്‍കിയ മൊഴിയിലും ചൈല്‍ഡ്ലൈനിന്റെ തെളിവെടുപ്പില്‍ നല്‍കിയ മൊഴിയിലും പീഡനം നടന്ന തീയതി സംബന്ധിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍, മട്ടന്നൂര്‍ മജിസ്ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തിയപ്പോള്‍ തീയതി എങ്ങനെ കടന്നു വന്നു എന്ന് ചര്‍ച്ച ചെയ്യണം. അതില്‍ ആര് ഇടപെട്ടു എന്ന അന്വേഷണം വസ്തുതകളിലേക്ക് വെളിച്ചം വീഴ്ത്തും. ആരാണ് കുട്ടിയുടെ കുടുംബത്തിന് വഴി തെറ്റിക്കുന്ന ഉപദേശം കൊടുത്തത് എന്ന് ചിന്തിക്കണം.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇതിനിടയില്‍ പ്രവര്‍ത്തിച്ച സംഘടനയെ കുറിച്ച് പറയുന്നുണ്ട്. എസ്.ഡി.പി.ഐ ആണത്. എസ്.ഡി.പി.ഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പെണ്‍കുട്ടിയുടെ കുടുംബം തങ്ങളെയാണ് ബന്ധപ്പെട്ടത്, പാനൂര്‍ സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ തങ്ങള്‍ സഹായിച്ചു, മട്ടന്നൂര്‍ കോടതിയില്‍ മൊഴി കൊടുക്കാന്‍ പോയപ്പോള്‍ അവിടുത്തെ എസ്.ഡി.പി.ഐക്കാര്‍ സഹായിച്ചു എന്നൊക്കെ പറയുന്നുണ്ട്. അപ്പോള്‍ ഈ കേസ് പ്രയാസത്തിലേക്ക് നയിച്ചതില്‍ ആര്‍ക്കാണ് പങ്കെന്ന് എസ്.ഡി.പി.ഐക്കാര്‍ പറയണമെന്ന് ജയരാജന്‍ ആവശ്യപ്പെടുന്നു.
പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐയും ലീഗും കോണ്‍ഗ്രസും പ്രക്ഷോഭം നടത്തിയിരുന്നു. അതേസമയം താന്‍ പ്രതിയുമായി ഫോണില്‍ സംസാരിച്ചെന്നും എസ്.ഡി.പി.ഐ കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്‍റ് പറഞ്ഞു. ഒരേസമയം പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പ്രക്ഷോഭവും സംഘപരിവാറുമായി ചര്‍ച്ചയും നടത്തി ആരാണ് അഡ്ജസ്റ്റ്മെന്റ് നടത്തിയത് എന്ന് എസ്.ഡി.പി.ഐ പറയണം. വരുന്ന പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നാല് വോട്ട് കിട്ടാനുള്ള സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയുള്ള ശ്രമമാണിതെന്ന് ജനം തിരിച്ചറിയണം. പാലത്തായി പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 21ന് നാട്ടുകാര്‍ രൂപവത്കരിച്ച ആക്ഷന്‍ കമ്മിറ്റിയില്‍ എസ്.ഡി.പി.ഐ ഇല്ലെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.
പ്രതിക്ക് ജാമ്യം ലഭിച്ചത് സംബന്ധിച്ച പ്രചാരണ കോലാഹലത്തില്‍ ശ്രദ്ധിക്കേണ്ട കൗതുകകരമായ മറ്റൊരു കാര്യമുണ്ട്. ഒരുപക്ഷത്ത് പ്രതി നിരപരാധിയാണെന്നാണ് ആര്‍.എസ്.എസ് പറയുന്നത്. മറുപക്ഷത്ത് ലീഗും എസ്.ഡി.പി.ഐയും മൗദൂദിസ്റ്റുകളും പ്രതിയെ രക്ഷപ്പെടുത്താനാണ് നീക്കമെന്നും ആരോപിക്കുന്നു. രണ്ടുകൂട്ടരും പ്രതിയെ രക്ഷപ്പെടുത്താന്‍ കൂട്ടുനില്‍ക്കുകയാണ്. ധൃതി പിടിച്ച് കുറ്റപത്രം കൊടുക്കണമെന്നാണ് രണ്ട് കൂട്ടരും ആവശ്യപ്പെടുന്നത്. തുടരന്വേഷണത്തിന് സമയം വേണമെന്നാണ് പോലീസിന്റെ ആവശ്യം. പ്രതി രക്ഷപ്പെടാതിരിക്കാനാണ് തുടരന്വേഷണത്തിന് കോടതി സമയം കൊടുത്തത്. പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതിക്ക് രക്ഷപ്പെടാനുള്ള എല്ലാ പഴുതും അടക്കണമെന്നാണ് സി.പി.എം നിലപാട്. എന്നാല്‍, പഴുതുള്ള കുറ്റപത്രം ധൃതിയില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ പ്രതിയെ രക്ഷപ്പെടുത്തണമെന്നുള്ള ഒരു പോയന്‍റില്‍ രണ്ട് കൂട്ടരും ഒരുമിക്കുകയാണെന്ന് ജയരാജന്‍ ആരോപിക്കുന്നു.