തിരുവനന്തപുരം : പമ്പയിൽ നിന്നുള്ള മണലെടുപ്പ് ഇന്ന് വീണ്ടും തുടങ്ങും. മണൽ എടുത്ത് നദിയുടെ സമീപത്തിടാനാണ് വനം വകുപ്പിന്‍റെ നിർദേശം. പത്തനംതിട്ട ജില്ലാ ഭരണ കൂടത്തിനാണ് വനംവകുപ്പ് ഇതുസംബന്ധിച്ച് നിർദേശം നല്‍കിയത്. ദുരന്ത നിവാരണ അതോറിറ്റി ഫണ്ട് ഉപയോഗിച്ചാകും ജില്ലാ ഭരണകൂടം മണൽ മാറ്റുക. ക്ലേസ് ആൻഡ് സെറാമിക്‌സ് പിന്മാറിയ സാഹചര്യത്തിലാണിത്. അതേസമയം പമ്പയില്‍ നിന്ന് ശേഖരിക്കുന്ന മണല്‍ വനത്തിന് പുറത്തേക്ക് കൊണ്ട് പോകുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
പമ്പയിലെ മണലെടുപ്പ് വിവാദം ആരോപണ പ്രത്യാരോപണങ്ങളാല്‍ രൂക്ഷമായിരുന്നു. പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേസ് ആൻറ് സെറാമിക്സിന് സൗജന്യമായി മണലെടുക്കാനായി പത്തനംതിട്ട ജില്ലാ കളക്ടർ ഉത്തരവിറക്കിയതോടെയാണ് വിവാദം തുടങ്ങുന്നത്. വനസംരക്ഷണ നിയമപ്രകാരമുള്ള അനുമതിയില്ലാതെയുള്ള ഉത്തരവിൽ വനംവകുപ്പിന്‍റെ എതിർപ്പ് നിലനിൽക്കെ പുതിയ ഉത്തരവ് മണൽ സ്വകാര്യ കമ്പനിക്ക് മറിച്ച് വിൽക്കുന്നതിന് വേണ്ടിയാണെന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപം ഉന്നയിച്ചത്. ഇതിന് പിന്നാലെ അനുമതിയില്ലാതെ മണൽ വനത്തിന് പുറത്തേക്ക് കൊണ്ടുപോകാനില്ലെന്ന് കാണിച്ച് വനംവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ആശാ തോമസ് ഉത്തരവിറക്കി. ഇതോടെയാണ് മണലെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.