പത്തനംതിട്ട : പമ്പ കെ.എസ്.ആർ.ടി.സി. ഗാരേജിൽ ഉണ്ടായ മോഷണശ്രമത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗാരേജ് കെട്ടിടത്തിന്റെ പ്രധാനമുറിയുടെ പൂട്ട് തല്ലിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന താക്കോൽകൂട്ടം എടുത്ത് മറ്റ് മുറികൾ തുറന്ന് കയറുകയാണുണ്ടായതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
മണ്ഡലകാല ഒരുക്കങ്ങൾക്കുള്ള പരിശോധനകൾ നടത്തുന്നതിനായി വ്യാഴാഴ്ച പമ്പയിലെത്തിയ കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥരാണ് മോഷണശ്രമം കണ്ടെത്തിയത്. അതിനാൽ മോഷണശ്രമം എന്നാണ് ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല എന്ന് പമ്പ പോലീസ് വ്യക്തമാക്കി. കെട്ടിടത്തിൽനിന്നുള്ള വിരലടയാളങ്ങൾ ഉൾപ്പെടെ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസ് നിലച്ചിട്ട് മാസങ്ങളായതിനാൽ ഇവിടെ ജീവനക്കാരാരും തന്നെ ഇല്ലായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാസങ്ങളായി പമ്പയും വിജനമാണ്.
ഇത്തരമൊരു സാഹചര്യം നിലനിൽക്കെ നടന്ന മോഷണശ്രമം ഏറെ ഗൗരവതരമാണ്. അതേസമയം കെ.എസ്.ആർ.ടി.സി. കെട്ടിടത്തിൽനിന്ന് കാര്യമായി ഒന്നും നഷ്ടപ്പെടാനില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന. ജീവനക്കാരുടെ വിശ്രമമുറിയും ഓഫീസുമാണ് മോഷ്ടാക്കൾ പൊളിച്ചിട്ടുള്ളത്. ഇവിടെ നിന്ന് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കെ.എസ്.ആർ.ടി.സി. പരിശോധിച്ചു വരികയാണ്.





























