കോഴഞ്ചേരി : നദികളില്‍ നിന്നും മണല്‍വാരി മാറ്റുന്ന നടപടി കൊണ്ടുമാത്രം അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കം ഇല്ലാതാക്കാന്‍ സാധിക്കില്ലെന്ന് പമ്പാ പരിരക്ഷണ സമിതി. മണല്‍ നീക്കം ചെയ്യുവാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ് എന്നാല്‍ വിദഗ്ധമായ പഠനങ്ങള്‍ക്ക് ശേഷമേ മണല്‍ഖനനത്തിന്റെ തോത് നിശ്ചയിക്കാവു.
2001 ലെ നദീതീര സംരക്ഷണവും മണല്‍ വാരല്‍ നിയന്ത്രണ നിയമമനുസരിച്ചും, ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ പഠനങ്ങള്‍ക്കും റിപ്പോര്‍ട്ടിനും വിധേയമായും ശാസ്ത്രീയമായ രീതിയില്‍ മാത്രമേ മണല്‍ നീക്കം ചെയ്യാവൂ. നിലവില്‍ നദിയില്‍ അടിഞ്ഞിരിക്കുന്നത് ചെളിമണല്‍ ആയതിനാല്‍ ഇത് മറ്റു ഉപയോഗങ്ങള്‍ക്ക് പര്യാപ്തം ആവുകയുമില്ല. അപകടത്തിന് കാരണവും ആകും. ഇവ നീക്കം ചെയ്യണം.
പമ്പാനദിയില്‍ 1994 ല്‍ ആറന്മുള വള്ളംകളി അലങ്കോലപ്പെട്ടതിനെതുടര്‍ന്ന്
ചെറുകോല്‍പ്പുഴ മുതല്‍ കിഴവറക്കടവ് വരെയുള്ള പ്രദേശങ്ങളില്‍
മണല്‍ വാരല്‍ രണ്ടു വര്‍ഷത്തേക്ക് നിരോധിച്ചെങ്കിലും തൊഴിലാളി യൂണിയനുകളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് 25 ലോഡ് വീതം മണല്‍ വാരാന്‍ ഭൗമ ശാസ്ത്ര പഠന കേന്ദ്രം.റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇതിന് വിരുദ്ധമായി 1997 ല്‍ അനിയന്ത്രിതമായി മണല്‍ കടത്തുകയുണ്ടായി. ഇതിന്റെ ദോഷങ്ങളും അനുഭവിക്കേണ്ടി വന്നു.
ഇത്തരം സാഹചര്യം ഒഴിവാക്കുവാന്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിക്കുവാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പ്രകൃതിയില്‍ ജലം സംഭരിച്ചു വയ്ക്കുന്ന ജലസ്രോതസ്സുകള്‍ ആയ മലകളും പാറകളും വയലുകളും ഒക്കെ നശിപ്പിക്കപ്പെട്ടത് ആണ് വെള്ളപ്പൊക്കത്തിന് യഥാര്‍ത്ഥ കാരണം എന്ന തിരിച്ചറിവോടെ ഇവ സംരക്ഷിക്കണമെന്നും, വിശാലമായ മണല്‍ പുറങ്ങള്‍ ഉണ്ടായിരുന്ന നാളുകളില്‍ ജലലഭ്യത കൂടുതല്‍ ആയിരുന്നുവെന്നും അന്നാളുകളില്‍ വെള്ളപ്പൊക്കം
കുറവും ക്രമീകൃതവുമായിരുന്നുവെന്നു സമിതി ചൂണ്ടിക്കാട്ടി.
അധികമായി നദികളിലൂടെ വരുന്ന ജലം ഒഴിഞ്ഞുപോകുവാന്‍ തോടുകളും വയലുകളും ചതുപ്പുനിലങ്ങളും ഉണ്ടെങ്കില്‍ മാത്രമേ സാധിക്കുകയുള്ളു. മണല്‍ വാരുന്നതിന് ഒപ്പം ഇവയും സംരക്ഷിക്കപ്പെടാന്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് വിനയചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി പി.പ്രസന്നകുമാര്‍,ഡോ.ജോസ് പാറക്കടവില്‍,ഫാ.ബെന്‍സി മാത്യു കിഴക്കേതില്‍,ഡോ.വര്‍ഗീസ് ജോര്‍ജ്, മാത്യൂസ് കൂടാരത്തില്‍, അലക്‌സാണ്ടര്‍.കെ.തോമസ്,ദിലീപ് വയക്കര എന്നിവര്‍ പ്രസംഗിച്ചു.