കൊല്ലം: പ്രതിഭാ ജംഗ്ഷന് സമീപത്തെ പുരയിടത്തില്‍ രണ്ടു പാമ്പുകളെ ഇടയ്ക്കിടെ കണ്ടതോടെയാണ് കൗണ്‍സിലറെ നാട്ടുകാര്‍ വിവരമറിയിച്ചത്. കൗണ്‍സിലര്‍ വനംവകുപ്പിനെ അറിയിച്ചത് അനുസരിച്ച് എത്തിയ പാമ്പുപിടുത്തക്കാരന്‍ പാമ്പിനേക്കാള്‍ വലിയ പൊല്ലാപ്പായി മാറുമെന്ന് നാട്ടുകാര്‍ അറിഞ്ഞില്ല. ഉഗ്രവിഷമുള്ള രണ്ടു അണലി പാമ്പുകളാണ് പ്രദേശത്തിന് ഭീതി പരത്തിയത്.
സമീപത്തെ റോഡിലൂടെയും മറ്റും നടന്നു പോകുന്ന നാട്ടുകാരുടെ അടുത്തുവരെ പാമ്പുകളെത്തി. ഇതോടെ രാത്രി ഇതുവഴി പോകാന്‍ പ്രദേശവാസികള്‍ ഭയപ്പെട്ടു. അങ്ങനെയാണ് കൌണ്‍സിലര്‍ എന്‍ മോഹനനെ വിവരം അറിയിച്ചത്. കൗണ്‍സിലറും സുഹൃത്തും ചേര്‍ന്നു വനംവകുപ്പ് ജീവനക്കാരെ വിളിച്ചു. അപ്പോള്‍ പാമ്പുപിടുത്തക്കാരനായ ഒരാളുടെ നമ്പര്‍ അവര്‍ നല്‍കി. ആ നമ്പരില്‍ വിളിച്ചത് അനുസരിച്ച് പാമ്പുപിടുത്തക്കാരന്‍ സ്ഥലത്തെത്തി. ഏറെ പരിശ്രമത്തിനൊടുവില്‍ ഒരു പാമ്പിനെ അയാള്‍ പിടിക്കുകയും ചെയ്തു. എന്നാല്‍ രണ്ടാമത്തെ പാമ്പിനെ പിടികൂടുന്നതിനുമുമ്പ് തന്നെ അത് രക്ഷപെട്ടു.
ഇതിനിടെ പാമ്പുപിടുത്തക്കാരന് 500 രൂപ വണ്ടി കാശായി നല്‍കിയെങ്കിലും അത് വാങ്ങാന്‍ അയാള്‍ തയ്യാറായില്ല. 1500 രൂപ വേണമെന്നതായിരുന്നു പാമ്പുപിടുത്തക്കാരന്‍റെ ആവശ്യം. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ രണ്ടു പാമ്പിനെയും പിടികൂടിയാല്‍ 1000 രൂപ നല്‍കാമെന്ന് അറിയിച്ചെങ്കിലും അത് സ്വീകരിക്കാന്‍ പാമ്പുപിടുത്തക്കാരന്‍ തയ്യാറായില്ല.
1500 രൂപ തന്നില്ലെങ്കില്‍ പിടികൂടിയ പാമ്പിനെ തുറന്നുവിടുമെന്നും ഇയാള്‍ ഭീഷണി മുഴക്കി. ഇതോടെ നാട്ടുകാരുമായി തര്‍ക്കമായി. ഒടുവില്‍ പിടികൂടിയ പാമ്പിനെ കുപ്പി ഉള്‍പ്പടെ സ്ഥലത്ത് ഉപേക്ഷിച്ചു പാമ്പുപിടുത്തക്കാരന്‍ സ്ഥലം വിട്ടു. ഒടുവില്‍ കൗണ്‍സിലറും പ്രദേശവാസികളും ചേര്‍ന്ന് ഒരു ചാക്ക് സംഘടിപ്പിച്ച് പാമ്പിനെ കുപ്പിയോടെ അതിനുള്ളിലാക്കി വനംവകുപ്പ് ഓഫീസിലെത്തിക്കുകയായിരുന്നു.































