പന്തളം : പന്തളം മാവേലിക്കര റോഡ് അപകടക്കെണിയാകുന്നു. വശങ്ങളിലെ ഓട നിർമ്മാണം പോലും പൂർത്തിയാകാത്ത റോഡാണ് ടാറിങ്ങിനു ശേഷം മാസങ്ങൾക്കകം തകർന്നു കൊണ്ടിരിക്കുന്നത്. പന്തളം ജംഗ്ഷൻ മുതൽ ഐരാണികൂടി വരെയുള്ള ഭാഗങ്ങളില്‍ പല അപാകതകൾ ചൂണ്ടിക്കാട്ടി അധികൃതർക്ക് പരാതി നൽകിയിരുന്നു. കെ എസ് റ്റി പി യുടെ വിജിലൻസ് വിഭാഗവും ക്വാളിറ്റി കൺട്രോൾ വിഭാഗവും പരാതി അനുസരിച്ച് ദിവസങ്ങൾക്കകം സ്ഥലം സന്ദർശിക്കുകയും റിപ്പോർട്ടുകൾ തയ്യാറാക്കി മടങ്ങുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അപകട ഭീഷണികൾ തുടർന്നുകൊണ്ടേയിരിക്കുകയാണ്.
യാതൊരു അപായസൂചനകളോ ബോർഡുകളോ ഇല്ലാത്തതിനാൽ ഭാരവാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പന്തളം – മാവേലിക്കര റോഡ് ജനജീവിതത്തെ ദുസ്സഹമാക്കുകയാണ്. റോഡ് നിർമ്മാണത്തെക്കുറിച്ച് മനുഷ്യാവകാശ പ്രവർത്തകരും റസിഡൻസ് അസോസിയേഷനും മറ്റു ജനകീയ കൂട്ടായ്മയും നിരന്തരം പിഡബ്ല്യുഡി, കെഎസ് റ്റി പി വകുപ്പുകൾക്ക് പരാതി നൽകി. ചെറിയ മഴയിൽ പോലും വശങ്ങളിലെ നഗരസഭ റോഡുകളിലെ വെള്ളക്കെട്ടും ഓടയുടെ വശങ്ങളിലെ ദ്വാരങ്ങളിലൂടെ വീടുകളിലും കടകളിലും വെള്ളം കയറി സാധനങ്ങൾ നശിച്ചു പോകുകയുമാണ്. ഓടയ്ക്കു മുകളിൽ അശ്രദ്ധമായി ഇട്ടിരിക്കുന്ന സ്ലാബിന്റെ വിടവുകളിലൂടെ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർ മറിഞ്ഞുവീണ് അപകടം സംഭവിക്കുന്നു. വശങ്ങളിലെ ഓടയുടെ നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിച്ച മട്ടാണ്. മാസങ്ങൾക്കു മുൻപ് ഓടസ്ഥാപിച്ച് മൂടികൾ പോലും കൃത്യമായി സ്ഥാപിക്കാൻ നിർമ്മാണ കമ്പനികൾക്ക് കഴിഞ്ഞിട്ടില്ല. മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥ കൂടി ഇതിന് കാരണമായിരിക്കുകയാണ്.
റോഡ് നിർമ്മാണത്തിലെ അപാകതമൂലം അപകടങ്ങളും അപകടമരണങ്ങളും തുടർക്കഥയാവുകയാണ് ഈ ഭാഗങ്ങളിൽ. ഈ അനാസ്ഥക്കെതിരെ ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റിയും മുട്ടാർ റസിഡൻസ് അസോസിയേഷനും നാട്ടുകാരെയും വഴിയാത്രക്കാരെയും ഉൾപ്പെടുത്തി കൂടുതൽ പ്രതിഷേധ സമരത്തിലേക്ക് നീങ്ങുകയാണ്. ഹ്യൂമൻ റൈറ്റ്സ് ഒബ്സർവേഴ്സ് സൊസൈറ്റി ചെയർമാൻ ഇ എസ് നുജുമുദീൻ, മുട്ടാർ റസിഡൻസ്റ് അസോസിയേഷൻ ഭാരവാഹികളായ വൈ. റഹിം റാവുത്തർ, തോമസ് കുഞ്ഞുകുട്ടി, കെ ജി ജനാർദ്ദനൻ തുടങ്ങിയവരും പ്രതിഷേധം അറിയിച്ചു. അശാസ്ത്രീയവും അപകടകരവുമായ റോഡ് നിർമ്മാണത്തിനെതിരെ കക്ഷി രാഷ്ട്രീയ ഭേദമന്യേ പൊതുജനങ്ങളെ അണിനിരത്തി റോഡ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും അവർ അറിയിച്ചു.





























