കോന്നി : കോന്നിയില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കോന്നി വനം ഡിവിഷനിൽ കല്ലേലി ഭാഗത്ത് ഉൾപ്പെടെ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതോടെ വനംവകുപ്പ് പന്നിയുടെ ജഡങ്ങൾ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. ഇതിലൂടെയാണ് വൈറസ് ബാധയാണ് മരണ കാരണമെന്ന് കണ്ടെത്തിയത്.
എന്നാൽ ഏത് തരം വൈറസാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇത് കണ്ടെത്തുന്നതിനായി പന്നികളുടെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകൾ പാലോട്, വയനാട് വെറ്റിനറി ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇവിടെ നിന്നും കിട്ടിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കാട്ടുപന്നികൾ ചത്തൊടുങ്ങുന്നതിന് കാരണം പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. പത്തിലധികം കാട്ടുപന്നികളാണ് ഇത്തരത്തിൽ കോന്നിയിൽ ചത്തത്.
കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിൽ കാട്ടുപന്നികൾ ചത്തിരുന്നു. ഓർത്തോമിക്സോ വൈറസ് കുടുംബത്തിൽപ്പെട്ട പന്നിപ്പനി വൈറസ് എന്നറിയപ്പെടുന്ന സൂക്ഷ്മാണുവിനാൽ ആതിഥേയ ജീവിയിൽ ഉണ്ടാകുന്ന രോഗബാധയെയാണ് പന്നിപ്പനി എന്ന് വിളിക്കുന്നത്. പന്നിയിലും മനുഷ്യനിലുമാണ് സാധാരണയിയി പന്നിപ്പനി കണ്ടെത്തിയിട്ടുള്ളത്. 1918ലൊണ് ആദ്യമായി പന്നിപ്പനി എന്ന വൈറസ് കണ്ടെത്തുന്നത്. ഇത്തരം വൈറസുകൾക്ക് 2009 ൽ നിരവധി ഉപ വിഭാഗങ്ങളും ഉണ്ടായി. ഇതിൽ ഇൻഫ്ലൂവൻസ സി വൈറസ് എന്ന വ്യത്യസ്ത തരവും എച്ച്1 എൻ1,എച്ച്1 എൻ2,എച്ച്3 എൻ 1,എച്ച്3 എൻ2,എച്ച്2 എൻ3 എന്നീ ഉപ വിഭാഗങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യരിൽ ഈ രോഗ ബാധയുണ്ടായാൽ പനി,ചുമ, തൊണ്ടവേദന, ശരീര വേദന, വിറയൽ ക്ഷീണം ഇവയെല്ലാം രോഗ ലക്ഷണങ്ങളാണ്.