കണ്ണൂർ : കണ്ണൂർ പാനൂരിൽ പഴയ വീട് പൊളിച്ച് മാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തെക്കെ പാനൂരിലെ വൈകുണ്ഡത്തിൽ ജിതീഷ് (43) ആണ് മരിച്ചത്. തെക്കെ പാനൂർ വയൽഭാഗത്തുള്ള പഴയ വീട് പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന്റെ സ്ലാബ് പൊളിക്കുന്ന ജോലികൾ പുരോഗമിക്കുന്നതിനിടയിൽ കോൺക്രീറ്റ് സ്ലാബിന്റെ ഭാഗം തകർന്നു വീഴുകയായിരുന്നു. സ്ലാബ് ഇടിഞ്ഞുവീഴുന്നതിനിടെ സമീപത്ത് ഉണ്ടായിരുന്ന ജിതീഷിന് രക്ഷപ്പെടാൻ കഴിയാതെ വരികയും അദ്ദേഹം താഴേക്ക് വീഴുകയും ചെയ്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതീഷ് സ്ലാബിനടിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങി. വിവരമറിഞ്ഞെത്തിയ പാനൂർ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് ജിതീഷിനെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട് പൊളിക്കൽ ജോലിക്കിടെ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





























