പത്തനംതിട്ട : പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർ ബി.ജെ.പി കൗൺസിലർമാരെ വഴിവിട്ട് സഹായിച്ചെന്ന് സി.പി.ഐ.എം. ഹരിത കർമസേന പ്രവർത്തകരെ അപമാനിച്ച കേസിലാണ് സി.പി.ഐ.എം ആരോപണം. അഡീഷണൽ റിപ്പോർട്ടിലൂടെ എഫ്.ഐ.ആറിലെ ജാമ്യമില്ലാ വകുപ്പുകൾ ഇളവ് ചെയ്തു. കോടതിയെ അറിയിച്ചിട്ടാണ് വകുപ്പുകൾ മാറ്റിയതെന്ന് പന്തളം സി.ഐ അറിയിച്ചു. പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവുമായെത്തിയ സി.പി.ഐ.എം പ്രവർത്തകർ സംഭവത്തിൽ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഏറെ കാലമായി പന്തളം നഗരസഭയിൽ ഭാരം പ്രതിസന്ധിയും രാഷ്ട്രീയ പ്രതിഷേധങ്ങളും തുടരുകയാണ്. ഇതിന്റെ ബാക്കി പത്രം എന്ന നിലയിലാണ് ഇന്നലെ പന്തളം പോലീസ് സ്റ്റേഷന് മുന്നിൽ സി.പി.ഐ.എം നേതൃത്വത്തിന്റെ പ്രതിഷേധം നടന്നത്. കഴിഞ്ഞ ദിവസമാണ് ഹരിത കർമസേന പ്രവർത്തകർ മാലിന്യം സൂക്ഷിച്ചിരുന്ന സ്ഥലത്ത് നിന്ന് മാലിന്യം നീക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് നഗരസഭാ കൗൺസിലർമാർ എത്തിയത്.
പന്തളം മാർക്കെട്ടിനുള്ളിലെ ഒരു സ്റ്റോളിലായിരുന്നു മാലിന്യ സൂക്ഷിച്ചിരുന്നത്. ബെന്നി, കിഷോർ എന്നിവരായിരുന്നു അവിടെയെത്തിയ നഗരസഭാ കൗൺസിലർമാർ. ഇരുവരും ഹരിത കർമസേന പ്രവർത്തകരായ സ്ത്രീകളുമായി വാക്കേറ്റം ഉണ്ടാവുകയും സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തുവെന്നതാണ് പരാതി. ഐ.പി.സി 354 വകുപ്പ് പ്രകാരം സെപ്റ്റംബർ14 ന് കേസെടുക്കുകയും ചെയ്തിരുന്നു.
അഞ്ച് ദിവസത്തിന് ശേഷം എസ്.ഐയുടെ നേതൃത്ത്വത്തിലുള്ള അന്വേഷണത്തിന് ശേഷം അഡീഷണൽ റിപ്പോർട്ടിലൂടെ വകുപ്പുകൾ ഇളവ് ചെയ്യുകയും ചെയ്തുവെന്നതാണ് സി.പി.ഐ.എം ഉയർത്തുന്ന ആരോപണം. ബി.ജെ.പി കൗണ്സിലറാമാരെ സഹായിക്കാൻ വേണ്ടി 290, 115 തുടങ്ങിയ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി കേസ് ഇളവ് ചെയ്തുവെന്നാണ് ആക്ഷേപം. ഇതേ തുടർന്ന് പന്തളത്തെ സി.പി.ഐ.എം കൗൺസിലർമാരും ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇന്നലെ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി.