കോഴിക്കോട് : റെയിൽവേ നൽകിയിരുന്ന പ്രിവിലേജ് പാസ് ഇ- പാസാക്കി മാറ്റിയതോടെ നട്ടംതിരിഞ്ഞ് ജീവനക്കാരും ഉദ്യോഗസ്ഥരും. മുൻകൂർ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുമായിരുന്ന സൗകര്യമാണ് ഇപ്പോൾ യാത്രാ ടിക്കറ്റിന് തുല്യമാക്കിയത്. ഉദ്യോഗസ്ഥർക്ക് ആറും അഞ്ച് വർഷം കഴിഞ്ഞ ജീവനക്കാർക്ക് മൂന്നും സെറ്റ് പാസാണ് അനുവദിക്കുന്നത്. ജീവനക്കാർക്കിടയിലെ പ്രോട്ടോക്കോൾ പ്രകാരമുള്ള ക്ലാസുകളാണ് ഓരോരുത്തർക്കും യാത്രയ്‌ക്കായി കിട്ടിയിരുന്നത്.
കുടുംബ സമേതം വർഷത്തിലുള്ള നിശ്‌ചിത സൗജന്യ യാത്രയ്‌ക്കും ഇത് ഉപയോഗിച്ചിരുന്നു. ഡിജിറ്റലൈസേഷന്റെ ഭാഗമായി ഇ–പാസ് സംവിധാനത്തിലേക്ക് മാറിയതോടെ ഓരോ യാത്രയും മുൻകൂർ റിസർവ് ചെയ്യണമെന്നായി. ഏത് സ്ഥലത്തേക്ക് ടിക്കറ്റ് എടുക്കുന്നോ അവിടെ നിന്നുതന്നെ മടക്കടിക്കറ്റും ബുക്ക് ചെയ്യണമെന്ന നിബന്ധനയും വന്നു. നേരത്തെ ഇല്ലാതിരുന്ന ഈ നിബന്ധന ജീവനക്കാരെ കാര്യമായി വലയ്‌ക്കുന്നു. പേപ്പർ പാസായിരുന്നപ്പോൾ ഏളുപ്പത്തിൽ ഉപയോഗി ക്കാമായിരുന്ന പാസ് ഇപ്പോൾ ഉപയോഗിക്കാനേ കഴിയുന്നില്ലെന്ന് റെയിൽവേ ജീവനക്കാർ പറയുന്നു. പൊതുയാത്രക്കാർ ടിക്കറ്റ് റിസർവ് ചെയ്യുന്നതിന് തുല്യമാണ് ഇപ്പോൾ കാര്യങ്ങളെന്നും ഇവർ പരാതിപ്പെടുന്നു.