ചെന്നൈ : പ്രമുഖ തമിഴ് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ പിറൈസൂടൻ (65) അന്തരിച്ചു. 35 വർഷത്തിലേറെയായി തമിഴ് സാഹിത്യരംഗത്ത് സജീവമായിരുന്നു. തിരുവാരൂർ ജില്ലയിലെ നന്നിലത്ത് 1956 ലാണ് ജനനം. 1985 ൽ സിറൈ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാഗാന രംഗത്തേക്കുള്ള അരങ്ങേറ്റം. 400 ലധികം സിനിമകളിലായി 1400 ഓളം പാട്ടുകൾ എഴുതിയിട്ടുണ്ട്. 5000 ലധികം ഭക്തിഗാനങ്ങളും ടി.വി സീരിയലുകൾക്കായി നൂറോളം ഗാനങ്ങളും രചിച്ചിട്ടുണ്ട്. എം.എസ്. വിശ്വനാഥൻ, ഇളയരാജ, ദേവ, എ.ആർ റഹ്മാൻ തുടങ്ങിയ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. 80 കളിലെ ഇളയരാജയുടെ പ്രധാന ഗാനങ്ങളുടെ രചയിതാവാണ്. പാട്ടുകളിൽ പലതും സൂപ്പർഹിറ്റുകളുമായിരുന്നു.
എൻ രാസാവിൻ മനസിലേ (1991), തായകം (1996), നീയും നാനും (2010) എന്നീ ചിത്രങ്ങളിലെ പാട്ടുകൾക്ക് മൂന്നുതവണ തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. കവിതാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യയും രണ്ടുമക്കളുമുണ്ട്. മകൻ ദയ പിറൈസൂടൻ സംഗീതസംവിധായകനാണ്. വിയോഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചിച്ചു.