പത്തനംതിട്ട: ജില്ലയിൽ വീണ്ടും കാപ്പ നിയമപ്രകാരം പോലീസ് നടപടി. അടൂർ പറക്കോട് സുബൈർ മൻസിലിൽ ലത്തീഫിന്റെ മകൻ അജ്മല്‍ (26)നെ കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം നിയമ പ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചതായി ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകൾ മഹാജൻ ഐ.പി.എസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ ഉത്തരവിനെ തുടർന്നാണ് പോലീസ് നടപടി.
വിവിധ പോലീസ് സ്റ്റേഷനുകളിലായി നരഹത്യാശ്രമം, വീടുകയറി അതിക്രമം നടത്തൽ, ആയുധങ്ങൾ കൈവശം വയ്ക്കൽ, നിരോധിത പുകയില ഉല്പന്നങ്ങൾ വിപണനം ചെയ്യൽ, ദേഹോപദ്രവം ഏൽപ്പിക്കൽ, തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായി ജയിൽ വാസമനുഭവിച്ചിട്ടുള്ളയാളാണ് അജ്മല്‍. നിലവിൽ പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡ് പ്രതിയായി കഴിഞ്ഞുവരികയായിരുന്ന ഇയാളെ കാപ്പാ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടൂർ പോലീസ് ജയിലിൽ എത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇത്തരത്തിൽ വിവിധ കേസുകളിൽ ഉൾപ്പെട്ട ഗുണ്ടകൾക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികൾ സ്വീകരിച്ച് വരികയാണെന്നും രണ്ടുമാസത്തിനുള്ളിൽ അടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം നാലുപേർക്കെതിരെ കരുതൽ തടങ്കൽ നിയമപ്രകാരം നടപടികൾ സ്വീകരിച്ചതായും പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇതിൽ കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ കടന്ന് കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത നടപടിയും ഉൾപ്പെടുന്നു. കാപ്പ നിയമത്തിലെ വകുപ്പുകൾ പ്രകാരം കരുതൽ തടങ്കലിൽ ജയിലിൽ അയക്കുന്നത് കൂടാതെ, ജില്ലയിൽ നിന്നും നിശ്ചിത കാലത്തേക്ക് പുറത്താക്കുന്ന നടപടികളും ഉത്തരവുകളുടെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്നുണ്ട്.
സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം ഏർപ്പെട്ട് സമൂഹത്തിന് ഭയവും ആശങ്കയും സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ഈ നിയമപ്രകാരം കർശന നടപടി എടുക്കുന്നതിന് എല്ലാ എസ് എച്ച് ഒമാർക്കും നിർദേശം നൽകിയിട്ടുണ്ട്. അതനുസരിച്ച് ഇനിയും ഇത്തരക്കാർക്കെതിരെ നിയമനടപടി ഉണ്ടാവും. ഇതിനുവേണ്ട പ്രവർത്തനങ്ങൾ പോലീസിന്റെ വിവിധ തലങ്ങളിൽ നടന്നുവരുന്നതായും ഈവർഷം ഇതുവരെ നിരവധി കുറ്റവാളികളെ കാപ്പ നിയമനടപടികൾക്ക് വിധേയരാക്കിയതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.