പത്തനംതിട്ട : ജനവാസ മേഖലയും പരിസ്ഥിതി പ്രാധാന്യമുള്ളതുമായ മലയാലപ്പുഴ പഞ്ചായത്തിലെ വടക്കുപുറം നല്ലൂരിൽ നിർത്തി വെച്ച പാറമടക്ക് വീണ്ടും അനുമതി നല്കുവാനുള്ള പഞ്ചായത്ത് ഭരണ സമിതിയുടേയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടേയും നീക്കം ഉപേക്ഷിക്കണമെന്ന് മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവൻഷൻ ആവശ്യപ്പെട്ടു. ഇവിടെ പാറമട പ്രവർത്തിക്കുന്നതിനെതിരെ പ്രദേശവാസികളും നാട്ടുകാരും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഗ്രീൻ ട്രൈബ്യൂണലിന്റെ ചെന്നൈ ബഞ്ചിൽ നിന്നും ഉത്തരവ് സമ്പാദിച്ച് അടൂർ ആർ.ഡി.ഒ ഇടപെട്ട് നിർത്തി വെയ്പ്പിക്കുകയും ചെയ്തിരുന്നു.
ദൂരപരിധി സംബന്ധിച്ച സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് ഇടതുപക്ഷ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയുടെ ഒത്താശയോടെ പാറമട വീണ്ടും പ്രവർത്തിപ്പിക്കുകയും ഇത് ജനങ്ങൾക്ക് വളരെയധിക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്തിരുന്നതായി കൺവൻഷൻ ആരോപിച്ചു. പാറയുമായുള്ള ടോറസ് ടിപ്പറുകളുടെ ഓട്ടം ജനങ്ങളുടെ സൈര്യ ജീവിതം വീണ്ടും തകർക്കുമെന്നും വടക്കുപുറം വഴിയുള്ള വെട്ടൂർ കാഞ്ഞിരപ്പാറ റോഡിന്റെ വീണ്ടുമുള്ള തകർച്ചക്ക് ഇത് കാരണമാകുമെന്നും കൺവൻഷൻ ചൂണ്ടിക്കാട്ടി.
മലയാലപ്പുഴ, വെട്ടൂർ തോടും അത് ചെന്നെത്തുന്ന അച്ചൻകോവിൽ ആറും പാറമടയിൽ നിന്നുള്ള വെടിമരുന്ന് ഉൾപ്പെടെയുള്ള വിഷ മാലിന്യങ്ങൾ കലർന്ന് കുടിവെള്ള ശ്രോതസിനെപ്പോലും ബാധിക്കുമെന്ന് കൺവൻഷൻ ചൂണ്ടിക്കാട്ടി.
പാറമടക്ക് വീണ്ടും അനുമതിക്കായുള്ള അപേക്ഷയെ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസ് അംഗങ്ങൾ എതിർക്കുവാനും ശക്തമായ സമര പരിപാടികൾ നേതൃത്വം നല്കുവാനും കൺവൻഷനിൽ തീരുമാനം കൈക്കൊണ്ടു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുഗമമായ പ്രവർത്തനങ്ങൾക്കായി സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കുവാനും ഇതിനായി ബൂത്ത് തല പ്രവർത്തക കൺവൻഷനുകൾ നടത്തുവാനും മണ്ഡലം, ബൂത്ത് സ്വാഗത സംഘം ഓഫീസുകൾ സജ്ജമാക്കുവാനും തീരുമാനിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം മണ്ഡലം പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സജി കൊട്ടക്കാട്, എലിസബത്ത് അബു, ഐ.എൻ.റ്റി യു.സി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ,ഡി.സി.സി അംഗം യോഹന്നാൻ ശങ്കരത്തിൽ, ബ്ലോക്ക് ഭാരവാഹികളായ വി.സി ഗോപിനാഥ പിള്ള, പ്രമോദ് താന്നിമൂട്ടിൽ, മണ്ഡലം ഭാരവാഹികളായ മീരാൻ വടക്കുപുറം, ബെന്നി ഈട്ടിമൂട്ടിൽ, അനി ഇലക്കുളം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എലിസബത്ത് രാജു, ബിന്ദു ജോർജ്ജ്, ആശാകുമാരി പെരുമ്പ്രാൽ എന്നിവർ പ്രസംഗിച്ചു.