പാറശ്ശാല: പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ മരണം ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാല്‍ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡും രൂപീകരിക്കും. മരണകാരണം ഇപ്പോള്‍ വ്യക്തമല്ലെന്നും എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്നും റൂറല്‍ എസ് പി ഡി ശില്‍പ അറിയിച്ചു.
സംഭവത്തില്‍ ദുരൂഹത വർദ്ധിച്ചതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. മരിച്ച ഷാരോണ്‍ രാജിന്റെ അവസാന ശബ്ദസന്ദേശവും കാമുകിയുമായി നടത്തിയ ജ്യൂസ് ചലഞ്ചിന്റെ ദൃശ്യങ്ങളും പുറത്തുവന്നതോടെ സംശയ മുനകൾ കാമുകിയിലേക്ക് നീങ്ങുകയാണ്. കഷായം കുടിച്ച കാര്യം വീട്ടില്‍ പറഞ്ഞിട്ടില്ലെന്നാണ് ശബ്ദസന്ദേശത്തില്‍ ഷാരോണ്‍ പറയുന്നത്. ജ്യൂസ് കുടിച്ചെന്നാണ് വീട്ടില്‍ അറിയിച്ചതെന്നാണ് പെണ്‍കുട്ടിക്ക് അയച്ച ശബ്ദസന്ദേശത്തില്‍ ഷാരോൺ വ്യക്തമാക്കുന്നത്. അതേസമയം ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരികയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. കഷായം കുടിച്ച ശേഷം ജ്യൂസ് പോലുള്ള മറ്റെന്തെങ്കിലും പാനീയം കുടിച്ചപ്പോള്‍ പ്രതിപ്രവര്‍ത്തനം ഉണ്ടായതാണോ മരണത്തിലേക്ക് നയിച്ചതെന്നും പരിശോധിക്കുന്നുണ്ട്.
”കഷായം കുടിച്ചെന്ന് വീട്ടില്‍ പറയാന്‍ പറ്റൂല്ലല്ലോ… ഞാന്‍ പറഞ്ഞത്… നമ്മള്‍ അന്നു കുടിച്ചില്ലേ ഒരു മാ… എക്‌സ്പിയറി ഡേറ്റ് കഴിഞ്ഞത്…ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ… അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛര്‍ദ്ദില്‍ തുടങ്ങിയെന്നാണ് വീട്ടില്‍ പറഞ്ഞത്” – ഷാരോണിന്റെ ശബ്ദസന്ദേശം ഇങ്ങനെയായിരുന്നു. ”ശരിക്കും ഈ ജ്യൂസിനെന്തോ സംശയം തോന്നുന്നുണ്ട്. അത് നോര്‍മല്‍ ടേസ്റ്റ് ആയിരുന്നോ… കുഴപ്പമൊന്നുമില്ലല്ലോ… ഇനി അതും റിയാക്ട് ചെയ്തതാണോ എന്തോ… ” എന്ന് പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഷാരോണിനോട് ചോദിക്കുന്നതും ശബ്ദസന്ദേശമായുണ്ട്.
അതേസമയം പെണ്‍സുഹൃത്ത് ഷാരോണിന് നേരത്തെയും പലതവണ ജ്യൂസ് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി ഷാരോണിന്റെ കുടുംബം രംഗത്തെത്തി. ഇതിനെ ശരിവെയ്ക്കുന്ന ഒരു വീഡിയോയും പുറത്തു വിട്ടിട്ടുണ്ട്. പെണ്‍കുട്ടിയും ഷാരോണും ഒരുമിച്ചുള്ള വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ജ്യൂസ് ചലഞ്ച് എന്ന പേരിലാണ് പെണ്‍കുട്ടി ജ്യൂസ് കുപ്പികള്‍ കൊണ്ടുവന്നിരുന്നത്. പെണ്‍കുട്ടിയുടെ കൈയില്‍ രണ്ട് കുപ്പികളുണ്ടായിരുന്നു. ഈ സമയം ഷാരോണ്‍ എന്താണ് ചലഞ്ചെന്ന് ചോദിക്കുമ്പോള്‍ അതൊക്കെ പിന്നീടെന്നും വീഡിയോ റെക്കോര്‍ഡ് ചെയ്യേണ്ടെന്നും പെണ്‍കുട്ടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
സ്ഥിരമായി ഷാരോണിന് പെണ്‍കുട്ടി ജ്യൂസ് നല്‍കിയിരുന്നതായും ഇക്കാര്യം ഷാരോണ്‍ അമ്മയോടും അനുജനോടും നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മൂത്ത സഹോദരനായ ഷിമോണ്‍ പറഞ്ഞു. ഇരുവരും പുറത്തുപോകുമ്പോള്‍ സ്ഥിരമായി പെണ്‍കുട്ടി ജ്യൂസ് കൊണ്ടുവന്നിരുന്നതായും ഇത് ഷാരോണിന് നല്‍കിയിരുന്നതായും സഹോദരന്‍ ആരോപിച്ചു. ജ്യുസ് നൽകുന്നത് ടെസ്റ്റ് ഡോസായിരുന്നെന്നും സ്ഥിരമായി കഴിക്കുന്നതായതുകൊണ്ട് അതിൽ വിഷമുണ്ടാകാൻ സാധ്യതയില്ലെന്ന് ഷാരോണിനെ കവിശ്വസിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു നടന്നതെന്നും കുടുംബം ആരോപിക്കുന്നു.
ജ്യൂസ് ചലഞ്ചിന്റെ വീഡിയോ കൂടി പുറത്തു വന്നതോടെ കാമുകിയുടെ പല ചെയ്തികളിലും ഷാരോണിന്റെ വീട്ടുകാർ സംശയമുയർത്തുന്നുണ്ട്. എന്തുകൊണ്ടാണ് ജ്യുസ് ചലഞ്ചിന്റെ വീഡിയോ എടുക്കേണ്ടെന്ന് കാമുകി ആവശ്യപ്പെട്ടതെന്നുള്ളതാണ് അതിലൊന്ന്. മാത്രമല്ല കാമുകിയെ സംശയത്തിലാക്കുന്ന മൂന്നു കാര്യങ്ങളും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഷാരോൺ കഴിച്ചത് ഏത് കഷായമാണെന്ന് ചോദിക്കുമ്പോൾ കൃത്യമായ ഉത്തരം കാമുകി പറയുന്നില്ല. കഷായം എവിടെ നിന്നു കിട്ടി എന്നു ചോദിക്കുമ്പോൾ വിവിധ ഉത്തരങ്ങളാണ് കാമുകി നൽകുന്നത്. ഡോക്ടർ എഴുതി തന്നു, ബന്ധുക്കൾ കൊണ്ടുതന്നു എന്നിങ്ങനെയുള്ള ഉത്തരങ്ങളാണ് ലഭിക്കുന്നത്. അതുപോലെ തന്നെ ഏതു കഷായമാണെന്ന ചോദ്യത്തിനും പലവിധത്തിലുള്ള ഉത്തരങ്ങളാണ് പറയുന്നത്. കഷായത്തിന്റെ ബോട്ടിൽ ആക്രിക്ക് കൊടുത്തെന്നും നശിപ്പിച്ചു കളഞ്ഞെന്നുമൊക്കെ കാമുകി പറയുന്നുണ്ട്.
വാട്സ്ആപ്പ് ചാറ്റുകളാണ്. അസുഖബാധിതനായി കിടക്കുന്ന ഒരു വ്യക്തിയോട് സംസാരിക്കുന്ന രീതിയിലല്ല പെൺകുട്ടി ഷാരോണിനോട് സംസാരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഷാരോണിന്റെ പല ചോദ്യങ്ങൾക്കും നൽകിയ ഉത്തരമല്ല പിന്നീട് പെൺകുട്ടി പറഞ്ഞിട്ടുള്ളതും. ഷാരോൺ കുടിച്ച കഷായം നൽകിയത് ഡോക്ടർ അരുൺ എഴുതി തന്നതെന്ന് യുവതി ചാറ്റിൽ വെളിപ്പെടുത്തിയിരുന്നു. സഹോദരിയുടെ സുഹൃത്തായ ഡോക്ടർ വീട്ടിലെത്തി മരുന്ന് പ്രിസ്‌ക്രൈബ് ചെയ്യുകയായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. ഡോക്ടർ ഇപ്പോൾ കോഴിക്കോടാണെന്ന് ഷാരോണിന്റെ സഹോദരനോട് യുവതി പറഞ്ഞു. പുത്തൻകടയിലായിരുന്നു ഡോക്ടറുടെ ക്ലിനിക്കെന്നും യുവതി വ്യക്തമാക്കിയിരുന്നു. എന്നാൽ യുവതിയുടെ വാക്കുകൾ നിഷേധിച്ച് ആയുർവേദ ഡോക്ടർ രംഗത്ത് വന്നതോടെ അതു പൊളിയുകയായിരുന്നു. മരുന്ന് നിർദ്ദേശിച്ചിട്ടില്ലെന്നാണ് ഡോക്ടർ അരുൺ കുമാർ പറയുന്നത്. ഒന്നര വർഷം മുമ്പ് താൻ പുത്തൻകടയിൽ നിന്ന് ട്രാൻസ്ഫറായി പോയെന്നും വീട്ടിൽ പോയി ആർക്കും മെഡിസിൻ നിർദ്ദേശിക്കാറില്ലെന്നും വ്യക്തമാക്കിടയാണ് അരുൺ രംഗത്തെത്തിയത്.
ഇതിനിടെ പെണ്‍കുട്ടി ഷാരോണിന്റെ അച്ഛനുമായി വാട്‌സ്ആപ്പ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടുകൾ പുറത്തു വന്നിരുന്നു. ‘എങ്ങനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ല. അങ്ങനെ എന്തേലും ചെയ്യാന്‍ ആണെങ്കില്‍ നേരത്തെയാകാമായിരുന്നു. ആരും അറിയാതെ ഞങ്ങള്‍ തമ്മില്‍ കണ്ട ഒരുപാട് സാഹചര്യമുണ്ടായിട്ടുണ്ടെന്നും’ ചാറ്റില്‍ പറയുന്നു. ഒറ്റക്കല്ല ഷാരോണ്‍ വീട്ടില്‍ വന്നത്. കൂടെ സുഹൃത്തായ റെജിനുമുണ്ടായിരുന്നു. അങ്ങനെയുള്ളപ്പോള്‍ താന്‍ എന്തെങ്കിലും ചെയ്യുമോയെന്നും പെണ്‍കുട്ടി ചോദിക്കുന്നു. കഷായത്തിനല്ല, ജ്യൂസിനാണ് കുഴപ്പം. കഷായത്തിനു പ്രശ്നമുണ്ടെങ്കിൽ അത് കഴിക്കുന്ന താൻ എന്നേ മരിച്ചുപോകുമായിരുന്നെന്നും പെൺകുട്ടി ചാറ്റിൽ പറയുന്നുണ്ട്.
































