യൂറോപ്പ് : നെതർലാൻഡ്സ്, ഡെൻമാർക്ക് , ഓസ്ട്രിയ, സ്വീഡൻ, ജർമ്മനി തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ ഭീതി പടർത്തി മറ്റൊരു വൈറസ് രോഗം കൂടി. സിറ്റാക്കോസിസ് എന്നും പാരറ്റ് ഫീവറെന്നും അറിയപ്പെടുന്ന ഈ രോഗം തത്തകളിൽ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. ‘പാരറ്റ് ഫീവർ’ ബാധിച്ച് ഈ വർഷം യൂറോപ്പിൽ അഞ്ച് പേർ മരിച്ചതായിയാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. പാരറ്റ് ഫീവർ കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ കൃത്യമായ ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.2023ലാണ് ഇത് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ക്ലമിഡോഫില സിറ്റക്കി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് പാരറ്റ് ഫീവർ.
പ്രധാനമായും തത്ത പോലുള്ള പക്ഷികളെ ബാധിക്കുന്ന ഈ ബാക്ടീരിയ ഇവയുടെ വിസർജ്ജ്യത്തിൽ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. തത്തകളിൽ നിന്ന് മാത്രമല്ല വിവിധ കാട്ടുമൃഗങ്ങളിലൂടെയും വളർത്തുമൃഗങ്ങളിലൂടെയും പക്ഷികളിലൂടെയും ഇത് പകരാം.രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠവും സ്രവങ്ങളും പൊടിപടലങ്ങളിലൂടെ ശ്വസനത്തെ ബാധിക്കുമെന്ന് യു.എസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു.പനിയും വിറയലും,പേശി വേദന, ഛർദ്ദി, ക്ഷീണം, ബലക്ഷയം, വരണ്ട ചുമ, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. ബാക്ടീരിയ ഉള്ളിലെത്തി അഞ്ച് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ഈ ലക്ഷണങ്ങൾ കണ്ട് തുടങ്ങും. പാരറ്റ് ഫീവർ ബാധിച്ച വ്യക്തികൾക്ക് സാധാരണയായി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ആന്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നൽകാറുണ്ട്. ഇത് ചികിത്സിച്ചില്ലെങ്കിൽ ന്യുമോണിയ, ഹൃദയ വാൽവുകളുടെ വീക്കം, ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കാനും സാധ്യത ഉണ്ട്.





























