കൊല്ലം : മറ്റു പാർട്ടികളിൽനിന്ന് കൂടുതൽ നേതാക്കൾക്കായി വാതിൽ തുറന്നിട്ട് ബി.ജെ.പി. കേന്ദ്ര നേതൃത്വം. കൊല്ലം, എറണാകുളം, ആലത്തൂർ, വയനാട് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് ഈ പ്രതീക്ഷയിലാണ്. തിരുവനന്തപുരം ജില്ലയിൽനിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവുമായി ആശയവിനിമയം നടക്കുന്നതായി വിവരമുണ്ട്. കൊല്ലത്ത് ഇദ്ദേഹത്തെ സ്ഥാനാർഥിയാക്കാനാണ് ശ്രമം. ഈ നീക്കം വിജയിച്ചാൽ തിരുവനന്തപുരത്ത് ഗുണം കിട്ടുമെന്നാണ് ബി.ജെ.പി. നേതൃത്വത്തിന്റെ പ്രതീക്ഷ. ഇത്തരം ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങളൊന്നും സംസ്ഥാന നേതാക്കൾക്ക് അറിയില്ല. ഈ ചർച്ച വിജയിച്ചില്ലെങ്കിൽ ബി.ജെ.പി. വക്താവ് സന്ദീപ് വാചസ്പതിയെ കൊല്ലത്ത് പരിഗണിക്കാനും സാധ്യത ഉണ്ട്.
അതുപ്പോലെ തന്നെ ചില സി.പി.എം., സി.പി.ഐ. കക്ഷികളിൽനിന്ന് അച്ചടക്കനടപടി നേരിട്ട നേതാക്കളുമായും ചർച്ച നടക്കുന്നുണ്ട്. ഒരു സി.പി.ഐ. നേതാവിനെ ബി.ഡി.ജെ.എസിൽ എത്തിക്കാൻ ശ്രമം തുടരുകയാണ്. പ്രമുഖ സമുദായ സംഘടനയുടെ നേതാക്കൾ വഴിയാണ് ഇതിനുള്ള നീക്കം നടക്കുന്നത്. മുൻ എം.എൽ.എ. എസ്.രാജേന്ദ്രൻ അടക്കമുള്ള ചില നേതാക്കളുമായുള്ള ചർച്ച തുടരുന്നതായാണ് സൂചന. എറണാകുളം സീറ്റിൽ കേരള കോൺഗ്രസിൽനിന്നുള്ള നേതാവിനെ കൊണ്ടുവന്ന് മത്സരിപ്പിക്കാൻ ആലോചനയുണ്ട്. യു.ഡി.എഫ്. ഘടകകക്ഷിയുമായി അടുത്തിടെ ബി.ജെ.പി. നേതൃത്വം ചർച്ച നടത്തിയിരുന്നതായി വിവരങ്ങൾ ലഭിക്കുന്നു.





























