കവിയൂർ : പേവിഷ നിർമാർജനയജ്ഞത്തിന്റെ ഭാഗമായി നായ്ക്കൾക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്ന പദ്ധതി കവിയൂരിൽ തുടങ്ങി. വീടുകളിൽ വളർത്തുന്നവയെ നിശ്ചിതകേന്ദ്രങ്ങളിൽ എത്തിച്ചാണ് കുത്തിവെയ്ക്കുക. ഈ മാസം 28വരെ ക്യാമ്പ് നടക്കും. 28-ന് തെരുവുനായ്ക്കളെ പിടിച്ച് കുത്തിവെപ്പ് നൽകും. ഇവയെ പിടിക്കുന്നതിൽ പരിശീലനം ലഭിച്ച വിദഗ്ധരെ എത്തിച്ചാണ് ഇക്കാര്യം നടത്തുക. അതിനുശേഷം അതാതിടങ്ങളിൽ വിടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ഡി. ദിനേശ് കുമാർ അറിയിച്ചു. കൃത്യമായ ഇടവേളകളിൽ കുത്തിവെപ്പ് നടത്താതെയും നിയമാനുസരണ ലൈസൻസ് ഇല്ലാതെയും നായ്ക്കളെ വീട്ടിൽ വളർത്തുന്നത് കുറ്റകരവും ശിക്ഷാർഹവുമാണ്.
നായ്ക്കളിൽനിന്നുള്ള പേവിഷബാധയാൽ മരണങ്ങൾ വർധിച്ചിട്ടുള്ള സാഹചര്യമാണ്. അതിനാൽ അനധികൃതമായി ഇവയെ വളർത്തുന്നവർ പഞ്ചായത്തിൽനിന്ന് ലൈസൻസ് എടുത്ത് നായ്ക്കൾക്ക് കുത്തിവെപ്പ് നൽകണം. വീടുകളിൽ പൂട്ടിയിട്ട് ഇവയെ വളർത്തുകയും ചെയ്യണം. അല്ലാത്തപക്ഷം ഇത്തരക്കാർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുന്നതും പിഴ ഈടാക്കുന്നതുമാണ്-പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.





























