തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പില്‍ പാര്‍ട്ടിതല അന്വേഷണം. കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, ഇ.കൃഷ്ണകുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് തട്ടിപ്പ് അന്വേഷിക്കുന്നത്.തട്ടിപ്പ് നടത്തിയ ബിജെപി സംസ്ഥാന സെക്രട്ടറിയും മഹിളാ മോര്‍ച്ച നേതാവുമായ അഞ്ജന രഞ്ജിത്തിനെ കമ്മീഷന്‍ വിളിച്ചുവരുത്തുകയും പണം തിരികെ നല്‍കാന്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെടുകയും ചെയ്തു. ഒന്നരകോടി രൂപ തിരികെ അടച്ചില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു. കൂടുതല്‍ തട്ടിപ്പ് നടന്നതായും കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ട്. ട്വന്റി 20 സ്ഥാനാര്‍ഥികള്‍ക്ക് നല്‍കിയ ഫണ്ടിലും വെട്ടിപ്പ് നടന്നതായാണ് കണ്ടെത്തല്‍. ഏകദേശം 12 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരം.
ബിജെപി സംസ്ഥാന അധ്യക്ഷനുമായി അടുപ്പമുള്ള തീവ്ര ഹിന്ദുത്വ നേതാവ് ട്വന്റി 20 സ്ഥാനാര്‍ഥികളെ സ്‌പോണ്‍സര്‍ ചെയ്തുവെന്നും താരസംഘടനയായ ‘അമ്മ’യില്‍ സെലിബ്രിറ്റികള്‍ക്ക് വേണ്ടി ഇയാള്‍ ഇടപെട്ടതായും സൂചനയുണ്ട്. ഇരിക്കൂറിലെ ട്വന്റി 20 സ്ഥാനാര്‍ഥി ഇയാളുടെ നോമിനിയാണെന്നും ആരോപണമുണ്ട്. ഇതിനിടെ പാറശ്ശാല സ്വദേശിയും ബിജെപി പ്രവർത്തകനുമായ സിദ്ധാര്‍ത്ഥയുടെ നോട്ടുകെട്ടുകള്‍ക്കൊപ്പമുള്ള സെല്‍ഫിയും വിവാദമായി. തെരഞ്ഞെടുപ്പ് സമയത്തെ സെല്‍ഫിയാണ് പുറത്തുവന്നത്.ഫണ്ട് തട്ടിപ്പില്‍ നടപടി നേരിടുന്ന സംസ്ഥാന സെക്രട്ടറിയുടെ സാമൂഹ്യ മാധ്യമം കൈകാര്യം ചെയ്യുന്നയാളാണ് സിദ്ധാര്‍ഥ. സംഭവം വിവാദമായതോടെ നേതൃത്വം ഇടപെട്ട് ചിത്രം നീക്കം ചെയ്യിച്ചു. ഇതുസംബന്ധിച്ച് പാര്‍ട്ടിക്ക് മുന്നിലും പരാതി എത്തിയിരുന്നു.






























